ചേച്ചിക്ക് ഭക്ഷണവും മരുന്നുമില്ല, ആകെ കരച്ചിലായിരുന്നു..; നടി ബീന കുമ്പളങ്ങിയെ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റി സീമ ജി. നായര്‍

നടി ബീന കുമ്പളങ്ങിയെ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റി നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സീമ ജി. നായര്‍. ചേച്ചി വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് ഈ പ്രശ്‌നത്തില്‍ ഇടപെടുന്നത് എന്നാണ് സീമ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

കുറച്ച് ദിവസങ്ങളായി ചേച്ചി ഇതിനെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. പക്ഷേ ഇത്തരം വിഷയങ്ങളില്‍ നമുക്ക് പെട്ടെന്ന് കയറി ഇടപെടുന്നതിന് ഒരു പരിധിയുണ്ട്. എന്നാല്‍ ചേച്ചി വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന അവസ്ഥയിലാണെന്ന് പറഞ്ഞപ്പോഴാണ് ഇതില്‍ ഇടപെടുന്നത്.

താന്‍ രക്ഷാധികാരി കൂടിയായ ജനസേവ കേന്ദ്രത്തിലേക്ക് അവരെ മാറ്റുകയാണ്. അവിടെയുള്ളവര്‍ നടിയെ ഏറ്റെടുക്കാമെന്ന് അറിയിച്ച് വന്നിട്ടുണ്ട്. ഇനിയുള്ള ബാക്കി ജീവിതം വളരെ സമാധാനത്തോടെ ചേച്ചിയ്ക്ക് അവിടെ കഴിയാം. ഇതുവരെ ചേച്ചിയ്ക്ക് ഭക്ഷണവും മരുന്നും ഒന്നുമില്ലായിരുന്നു.

ഒരുപാട് അസുഖങ്ങളൊക്കെ ഉള്ള ആളാണ്. ചേച്ചി ആകെ കരച്ചിലായിരുന്നു. അത്രയും വേദനയില്‍ നില്‍ക്കുകയാണ്. അമ്മ സംഘടന നിര്‍മ്മിച്ച് നില്‍കിയ വീടാണ്. പക്ഷേ അവിടെ പുള്ളിക്കാരിയ്ക്ക് മനസമ്മാധാനത്തോടെ ജീവിക്കാന്‍ പറ്റുന്നില്ല. പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്.

ആ വീട് അവര്‍ക്ക് എഴുതി കൊടുക്കണമെന്നാണ് പറയുന്നത്. ചേച്ചിയ്ക്ക് മൂന്നാലഞ്ച് സഹോദരന്മാരുണ്ട്. അവരില്‍ ആര്‍ക്കാണ് വീടെന്ന് പിന്നീട് ചേച്ചിയ്ക്ക് എഴുതി കൊടുക്കാവുന്നതാണ്. പക്ഷേ ഇപ്പോള്‍ തന്നെ വേണമെന്ന് പറയുകയും അതിനൊപ്പം മാനസിക പീഢനം കൂടി വന്നതോടെയാണ് ചേച്ചി ആകെ തളര്‍ന്ന് പോയത്.

വീട് വെക്കുന്ന അന്ന് മുതല്‍ തുടങ്ങിയ പ്രശ്നമാണ് അവിടെ. പിന്നീട് വല്ലാത്തൊരു അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഇപ്പോള്‍ ബീന ചേച്ചിയുടെ ആരോഗ്യവസ്ഥയൊക്കെ വളരെ മോശമാണ് എന്ന് സീമ ജി നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.