കുഴഞ്ഞു വീഴുകയായിരുന്നു, ആശുപത്രിയിൽ എത്തിച്ചിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല,  ഇന്നലെ ‘നായാട്ട്’ കണ്ട് എന്നെ വിളിക്കണമെന്ന് മകനോട് പറഞ്ഞതാണ്: സെബിൻ ജോൺ

തനിക്ക്  ഡെന്നിസ് ജോസഫിന്റെ അനുമോദനം കിട്ടിയതിൽ ഒരു അഭിനേതാവെന്ന നിലയിൽ സന്തോഷമുണ്ടെന്ന്  സെബിൻ ജോൺ. രഞ്ജിത്ത് നിർമിച്ച് മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത “നായാട്ട്” എന്ന സിനിമയിൽ സെബിൻ ജോൺ ഒരു ചെറിയ വേഷം ചെയ്തിരുന്നു.

മരണത്തിന് തൊട്ടുമുൻപ് ഡെന്നിസ് ജോസഫ് നായാട്ട് കാണുകയും അതിൽ സെബിൻ ജോൺ അവതരിപ്പിച്ച കഥാപാത്രം കണ്ട് അദ്ദേഹത്തെ വിളിച്ച് അഭിനന്ദനം പറയേണ്ടതുണ്ടെന്ന് മകനോട് പറയുകയും ചെയ്തിരുന്നു.

‘എന്റെ കുടുംബ സുഹൃത്താണ് ഡെന്നിസ് ജോസഫ്. അദ്ദേഹം ഇന്നലെ ഉച്ചയ്ക്ക് നായാട്ട് കണ്ടിരുന്നു. ഞാൻ അതിൽ എം.സി. ജോർജ് എന്ന രാഷ്ട്രീയക്കാരന്റെ വേഷമാണ് ചെയ്ത്. എന്റെ സീൻ വന്നപ്പോൾ അദ്ദേഹം സിനിമ നിർത്തിയ ശേഷം മകനോട് പറഞ്ഞു ‘ഇതാണ് ഞാൻ പറയാറുള്ള സെബിൻ, സിനിമയിൽ നന്നായിട്ടുണ്ട്, അവനെ വിളിച്ച് അഭിനന്ദനം അറിയിക്കണം’ എന്ന്.
അതിനു ശേഷം വൈകിട്ടാണ് അദ്ദേഹത്തിന്റെ മകൻ വിളിച്ച് എന്നോട് ആശുപത്രിയിലേക്ക് എത്താൻ പറയുന്നത്.

ഞാൻ ചെന്നപ്പോൾ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആ സമയത്താണ് അദ്ദേഹം നായാട്ട് സിനിമ കണ്ട കാര്യവും എന്നെക്കുറിച്ച് ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞിരുന്നതായും മകൻ എന്നോട് പറയുന്നത്.

സിനിമയൊക്കെ കണ്ട ശേഷം വൈകിട്ട് ഏഴുമണിയോടെ കുളിച്ചു കഴിഞ്ഞു പുറത്തിറങ്ങിയ ആൾ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. രണ്ടു ദിവസമായി അദ്ദേഹത്തിന് ചെറിയ ക്ഷീണം ഉണ്ടായിരുന്നു എന്ന് മകൻ പറഞ്ഞു.  അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം എന്നെയും തളർത്തിക്കളഞ്ഞു. വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തി, കൂടെ ഉള്ള ഒരാൾ നഷ്ടമായപോലെ’.–സെബിൻ ജോൺ പറയുന്നു.