ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നും സിനിമയിലില്ല, പ്രഖ്യാപിച്ച് മാസങ്ങള്‍ക്ക് ശേഷമുണ്ടായ വിവാദത്തിന്റെ ഉദ്ദേശ്യം എന്തെന്ന് മലയാളികള്‍ക്ക് മനസ്സിലാകും: തിരക്കഥാകൃത്ത്

നാദിര്‍ഷ സംവിധാനം ചെയ്യുന്ന “ഈശോ” സിനിമയുടെ പേരിനെതിരെ ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുനീഷ് വാരനാട്. ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നും സിനിമയില്‍ ഇല്ല. പ്രഖ്യാപിച്ച് മൂന്ന് മാസത്തിന് ശേഷമുണ്ടാകുന്ന വിവാദത്തിന്റെ ഉദ്ദേശം എന്തെന്ന് ചിന്തിക്കാന്‍ പ്രബുദ്ധ കേരളത്തിലെ മലയാളികള്‍ക്ക് കഴിയുമെന്നാണ് തന്റെ വിശ്വാസം എന്നും തിരക്കഥാകൃത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സുനീഷ് വാരനാടിന്റെ കുറിപ്പ്:

മനുഷ്യത്വത്തിന്റേയും, മതസൗഹാര്‍ദ്ദത്തിന്റേയും ഉദാത്ത മാതൃകകള്‍ തീര്‍ത്ത് നമ്മളെല്ലാവരും ഒരു മഹാമാരിയെ നേരിടുമ്പോള്‍ ഉള്ളടക്കമെന്തെന്നറിയാത്ത ഒരു സിനിമയുടെ പേരിനെ ചൊല്ലി വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ പുറപ്പെടുന്നവരുടെ യഥാര്‍ത്ഥ ഉദ്ദേശമെന്തായിരിക്കുമെന്ന് ചിന്തിക്കാന്‍ പ്രബുദ്ധ കേരളത്തിലെ മലയാളികള്‍ക്ക് കഴിയുമെന്നാണ് എന്റെ വിശ്വാസം.

ഞാന്‍ കഥയും, തിരക്കഥയും, സംഭാഷണവുമെഴുതി പ്രിയപ്പെട്ട നാദിര്‍ഷിക്ക സംവിധാനം ചെയ്ത “ഈശോ” എന്ന സിനിമയുടെ പേരിനെ ചൊല്ലിയുയരുന്ന വിവാദങ്ങള്‍ക്കുള്ള പ്രതികരണമാണീ പോസ്റ്റ്. ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നും തന്നെ സിനിമയുടെ ഉള്ളടക്കത്തിലില്ല എന്ന് സംവിധായകന്‍ നാദിര്‍ഷിക്കൊപ്പം എഴുത്തുകാരനായ ഞാനും ഉറപ്പ് നല്‍കുന്നു. പിന്നെന്ത് കൊണ്ടാണീ പേര് സിനിമയ്ക്ക് വന്നത് എന്നത് സിനിമ കണ്ടു കഴിയുമ്പോള്‍ മാത്രമേ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂവെന്നേ ഇപ്പോള്‍ പറയാന്‍ കഴിയൂ.

കസന്‍ദ്സാക്കിസിന്റെ നോവലിനേയും സ്‌കോര്‍സെസെയുടെ സിനിമയേയും, ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നാടകത്തേയും അടിസ്ഥാനമാക്കി ചര്‍ച്ച ചെയ്യേണ്ട ഒന്നല്ല ഈ സിനിമയുടെ പ്രമേയം. അനൗണ്‍സ് ചെയ്ത് മൂന്ന് മാസത്തിനു ശേഷം പേരിനുണ്ടായ പ്രശ്‌നം മനസ്സിലാകുന്നില്ല. അപ്പോള്‍ പ്രശ്‌നം മറ്റ് ചില പേരുകളായിരിക്കാം. മനുഷ്യന്റെ പിഴവുകള്‍ക്ക് ദൈവത്തെ പ്രതി ചേര്‍ക്കാനാവില്ലല്ലോ?.

ദൈവത്തെ മനസ്സിലാക്കാത്തതിന് വേണമെങ്കില്‍ മനുഷ്യനോട് സഹതപിക്കാനേ കഴിയൂ. ബൈബിളിന്റെ അന്ത:സത്തയുടെ ആഴങ്ങള്‍ നല്ല സമരിയാക്കാരന്റെ കഥയില്‍ നിന്നും നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന വാക്യത്തില്‍ നിന്നുമൊക്കെ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നതാണല്ലോ. നിന്റെ തെറ്റുകള്‍ നിനക്ക് പൊറുത്തുതരും പോലെ അപരന്റെ തെറ്റുകള്‍ക്ക് നീ പൊറുത്തു കൊടുക്കുക എന്നും, നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നുമൊക്കെയുള്ള വലിയ വചനങ്ങള്‍ അവിടെ നിന്നും ഓരോ മനുഷ്യനും കണ്ടെടുക്കാനാവും.

അയല്‍ക്കാരന്‍ ഹിന്ദുവോ, മുസ്‌ലിമോ എന്ന് നോക്കി സ്നേഹിക്കാനല്ല, അയല്‍ക്കാരനെ സ്നേഹിക്കൂ എന്നാണ് വചനം. അതുകൊണ്ട് തന്നെ ദൈവവചനത്തിന്റെ വിശാലാര്‍ത്ഥത്തില്‍ നിന്ന് വഴുതിപ്പോയി കാര്യങ്ങളെ കാണേണ്ട കാര്യമില്ലല്ലോ? നമുക്കീ മഹാമാരിക്കാലത്ത് പരസ്പരം സ്‌നേഹിക്കാനും, സഹകരിക്കാനും, ജാതിമത വ്യത്യാസമില്ലാതെ ഒന്നിച്ചീ മഹാമാരിയെ നേരിടാനും ശ്രമിക്കാം. കോവിഡിന് ഈ വക വ്യത്യാസമൊന്നുമില്ലല്ലോ?