പ്രശസ്ത സംവിധായകനെന്ന വ്യാജേന മാലാ പാര്‍വതിക്ക് തട്ടിപ്പ് ഫോണ്‍കോള്‍; അജ്ഞാതനെ പിടികൂടിയത് സിനിമാ സ്റ്റൈലില്‍

പ്രശസ്ത കന്നഡ സംവിധായകന്‍ കിരണ്‍രാജിന്റെ പേരില്‍ തട്ടിപ്പ്. നടി മാലാ പാര്‍വതിയെ ആണ് ഈ തട്ടിപ്പിന് ഇരയാക്കാന്‍ ശ്രമം നടന്നത് . തന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാനായി ഡേറ്റ് ആവശ്യപ്പെട്ടുകൊണ്ട് മാല പാര്‍വതിയെ നിരന്തരം ഈ അജ്ഞാത വ്യക്തി കിരണ്‍രാജിന്റെ പേര് പറഞ്ഞ് ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നു. സംശയം തോന്നിയ മാല പാര്‍വതി ‘777 ചാര്‍ളി’ എന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനറും പരിചയക്കാരനും കൂടിയായ എം. ആര്‍. രാജകൃഷ്ണനെ ബന്ധപെട്ടു.

രാജകൃഷ്ണന്‍ വഴി ഈ വിഷയം കിരണ്‍രാജ് അറിഞ്ഞതോട് കൂടിയാണ് തട്ടിപ്പിന്റെ കഥ എല്ലാവരും തിരിച്ചറിയുന്നത്. കിരണ്‍രാജിന്റെ നിര്‍ദേശ പ്രകാരം അദ്ദേഹത്തെ കോണ്‍ഫറന്‍സ് കോളില്‍ ബന്ധിപ്പിച്ചുകൊണ്ട് തന്നെ മാലാ പാര്‍വതി ഈ അജ്ഞാത വ്യക്തിയെ ഫോണ്‍ വിളിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.

മാലാ മാഡം ഫോണ്‍ എന്നെ കോണ്‍ഫറന്‍സ് കോളില്‍ ഇട്ട് അയാളോട്, കിരണ്‍ രാജിനോട് സംസാരിക്കുന്നു എന്ന വ്യാജേന വിശദ വിവരങ്ങള്‍ പങ്കുവെക്കാന്‍ ആവശ്യപ്പെട്ടു. അയാള്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ നേരിട്ട് കോളില്‍ ഇടപെടുകയും അയാളോട് ആരാണ് എന്നും എന്താണ് ഉദ്ദേശം എന്നും ചോദ്യം ചെയ്യുകയും ചെയ്തു. അപ്പോഴേക്കും അയാള്‍ കുരുക്ക് മനസ്സിലാക്കി കോള്‍ കട്ട് ചെയ്ത് ഫോണ്‍ സ്വിച്ച് ഓഫും ചെയ്തു. അജ്ഞാതനെ കുടുക്കിയ അനുഭവം കിരണ്‍ രാജ് പങ്കുവെച്ചു.

തട്ടിപ്പ് അനുഭവം വെളിപ്പെടുത്തി മാലാ പാര്‍വതി പങ്കുവച്ച കുറിപ്പ് താഴെ:

777 ചാര്‍ളി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആണ് എന്ന് പറഞ്ഞ് എനിക്ക് കോള്‍ വന്നത് ഈ മാസം 20നാണ്.18 ദിവസത്തെ ഡേറ്റ് ആണ് ചോദിച്ചത്. ശിവാനി ഗുപ്ത എന്നൊരു ബോളിവുഡ് പ്രൊഡക്ഷന്‍ ആള് വിളിക്കുമെന്നും പറഞ്ഞു.

എന്നാല്‍ സംശയം തോന്നിയപ്പോള്‍ സൗണ്ട് ഡിസൈനര്‍ രാജാകൃഷ്ണനെ ഫോണില്‍ വിളിച്ചു. സംവിധായകന്‍ കിരണ്‍ രാജ് എന്നെ വിളിച്ചിട്ടുണ്ടാകുമോ എന്ന് സംശയം പ്രകടിപ്പിച്ചു. അപ്പോള്‍ തന്നെ രാജാ കൃഷ്ണന്‍ കോണ്‍ഫറന്‍സ് കോള്‍ ആക്കി കിരണ്‍ രാജിനെ ആഡ് ചെയ്തു. വിഷയം പറഞ്ഞപ്പോള്‍, ആള്‍ ആകെ വിഷമിക്കാന്‍ തുടങ്ങി. എന്ത് ചെയ്യാം എന്നാലോചിച്ചപ്പോള്‍, എന്നെ വിളിച്ച ആളെ ഞാന്‍ ആ കോളില്‍ അഡ് ചെയ്യാം എന്ന് പറഞ്ഞു.

കോള്‍ അയാള്‍ എടുത്തു. ഞാന്‍ എന്നെ പരിചയപ്പെടുത്തി, എന്നെ വിളിച്ചിരുന്നില്ലേ എന്ന് ചോദിച്ചു. ഉവ്വ് എന്നയാള്‍ മറുപടി പറഞ്ഞു. 777 ചാര്‍ളിയുടെ സംവിധായകന്‍, കിരണ്‍ രാജ് അല്ലെ എന്ന ചോദ്യത്തിന് അതെ കിരണ്‍ രാജ് ആണ് എന്നദ്ദേഹം മറുപടി നല്‍കി. പ്രൊഡക്ഷന്റെ വിവരങ്ങള്‍ ചോദിച്ചപ്പോള്‍, തിരിച്ച് വിളിക്കാമെന്ന് അയാള്‍.

ഉടനെ തന്നെ യഥാര്‍ഥ സംവിധായകന്‍, ഇടപ്പെട്ടു.ഞാനാണ് കിരണ്‍ രാജ് ! എന്റെ പേരില്‍ താന്‍ ഏത് പ്രൊഡക്ഷന്‍ ഹൗസ് ആണ് ആരംഭിച്ചത് എന്നൊക്കെ ചോദിച്ചപ്പോള്‍, കട്ട് ചെയ്ത് പോയി.

വേറെയും ആക്ടേഴ്‌സിനെ ഈ ആള്‍ ,കിരണ്‍ രാജിന്റെ പേരില്‍ വിളിച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ സാധിച്ചത്.777 ചാര്‍ളി എന്ന കന്നട സിനിമ, ഈ അടുത്തിറങ്ങിയ ഹിറ്റ് സിനിമയാണ്.കാസര്‍കോടുകാരനായ ഇദ്ദേഹത്തിന്റെ പേരുപയോഗിച്ചാണ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്.+918848185488 ഈ നമ്പറില്‍ നിന്നാണ് വിളി വന്നത്.