ഓര്‍മ്മ വരുന്ന സമയത്ത് ലളിതചേച്ചി എന്നെ വിളിക്കും അഭിനയിക്കാന്‍ വരുന്നുണ്ടെന്ന് പറയും; അനുഭവം പങ്കുവെച്ച് സത്യന്‍ അന്തിക്കാട്

തന്റെ പുതിയ സിനിമ മകളില്‍ കെ.പി.എ.സി ലളിതക്ക് ഒരു റോളുണ്ടായിരുന്നെന്നും എന്നാല്‍ അസുഖം മൂലം അത് ചെയ്യാന്‍ സാധിച്ചില്ലെന്നും തുറന്നുപറഞ്ഞ് സത്യന്‍ അന്തിക്കാട്

ഞാന്‍ ഈ സിനിമ പ്ലാന്‍ ചെയ്തപ്പോള്‍ ജയറാമിനും മീരാ ജാസ്മിനും ശേഷം ആദ്യമേ വിളിച്ചു ബുക്ക് ചെയ്തത് ലളിത ചേച്ചിയെ ആയിരുന്നു. ചേച്ചി ആ കാരക്ടറിന് വെക്കേണ്ട വിഗ് ഒക്കെ മേക്കപ്പ് മാനോട് പറഞ്ഞു സെറ്റ് ചെയ്തു. അങ്ങനെ ഷൂട്ടിംഗ് തുടങ്ങാറായപ്പോഴാണ് എന്നോട് സേതു മണ്ണാര്‍ക്കാട് പറയുന്നത് ചേച്ചി സുഖമില്ലാതെ ദയ ഹോസ്പിറ്റലില്‍ ആണെന്ന്. അന്നേരം ഞാന്‍ ചേച്ചിയെ വിളിച്ചപ്പോള്‍ പറഞ്ഞു എനിക്ക് ഒരു കുഴപ്പവുമില്ല ഞാന്‍ ബി പി ചെക്ക് ചെയ്യാന്‍ വന്നതാണ്, എന്ന ഡേറ്റ് എപ്പോഴാണ് വേണ്ടതെന്ന് പറഞ്ഞാല്‍ മതി ഞാന്‍ വരുമെന്ന്.

ചേച്ചി ഉണ്ടെന്ന് വിചാരിച്ചിട്ടാണ് ഞാന്‍ സിനിമയുടെ ഷൂട്ടിങ് തുടര്‍ന്നത്. ഷൂട്ടിങ് ഒരു പകുതിയൊക്കെ ആയപ്പോള്‍, ഞാന്‍ എന്നാണ് വരേണ്ടതെന്നു ചോദിച്ചു ചേച്ചി വിളിക്കും. ഞാന്‍ പറയും ചേച്ചി റെഡി ആണെങ്കില്‍ ഞാന്‍ ഇപ്പോള്‍ വിളിക്കാം, ഞാന്‍ സേതുവിനോട് പറയാമെന്ന്. സത്യന്‍ അന്തിക്കാട് ഓര്‍ത്തു പറഞ്ഞു.

അങ്ങനെയിരിക്കെ ഒരിക്കല്‍ ചേച്ചിയുടെ മകന്‍ സിദ്ധാര്‍ഥ് പറഞ്ഞു അമ്മക്ക് അഭിനയിക്കാന്‍ വരാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്ന്. കാരണം അമ്മക്ക് ഓര്‍മ വന്നും പോയും കൊണ്ടിരിക്കുകയാണെന്ന്. ഓര്‍മ വരുന്ന സമയത്തു നേരെ ഫോണെടുത്തിട്ട് ചേച്ചി എന്നെ വിളിക്കുകയായിരുന്നു വരുന്നുണ്ടെന്ന് പറയാന്‍. ഇതില്‍ അഭിനയിക്കണമെന്ന ആഗ്രഹം ചേച്ചിക്ക് ഉണ്ടായിരുന്നു. പക്ഷെ പിന്നെ എനിക്ക് മനസ്സിലായി ചേച്ചിക്ക് വരാന്‍ സാധിക്കില്ലെന്ന്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.