ചന്തുവിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ.. എംടിയുടെ വാക്കുകള്‍ റെക്കോര്‍ഡ് ചെയ്തു, അന്ന് മമ്മൂട്ടി നടത്തിയത് നിശബ്ദ പഠനം; വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

എംടി വാസുദേവന്‍ നായര്‍ സ്വന്തം ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്ത ഡയലോഗുകള്‍ കേട്ട് പഠിച്ചാണ് മമ്മൂട്ടി ‘ഒരു വടക്കന്‍ വീരഗാഥ’ ചിത്രത്തില്‍ അഭിനയിച്ചതെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മണികണ്ഠന്‍ പട്ടാമ്പിയും സലിം ഹസനും ചേര്‍ന്ന് ഒരുക്കുന്ന ‘പഞ്ചായത്ത് ജെട്ടി’ എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ സംസാരിക്കവെയാണ് സത്യന്‍ അന്തിക്കാട് മമ്മൂട്ടിയെ കുറിച്ച് സംസാരിച്ചത്.

സിനിമയുടെ പൂജാ ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാന്‍ വന്ന മണികണ്ഠനോടും സലിം ഹസനോടും സംസാരിച്ച കാര്യങ്ങളെ കുറിച്ചാണ് സത്യന്‍ അന്തിക്കാട് തുറന്നു പറഞ്ഞത്. ”എന്നെ ക്ഷണിക്കാന്‍ വന്ന ഇവരോട് ഞാന്‍ പറഞ്ഞത് മമ്മൂട്ടിയും മോഹന്‍ലാലും വെറുതെയല്ല നാല്‍പതു കൊല്ലം കഴിഞ്ഞും ഇവിടെ നില്‍ക്കുന്നത് അവര്‍ക്ക് സിനിമയോടുള്ള അഭിനിവേശവും ആത്മാര്‍ഥതയും കൊണ്ടാണ്.”

”മമ്മൂട്ടി ഇപ്പൊ ഇവിടെ ഇല്ലാത്തതുകൊണ്ട് ഞാന്‍ പറയാം. ഞാനും മമ്മൂട്ടിയും കൂടി ‘വടക്കന്‍ വീരഗാഥ’ എന്ന സിനിമ തുടങ്ങുന്നതിനു മുന്‍പ് എറണാകുളത്തു നിന്നും തൃശൂര്‍ക്ക് യാത്ര ചെയ്യുകയായിരുന്നു. രാത്രിയാണ്. ഞാന്‍ ഒരു ടാക്‌സി പിടിക്കാന്‍ നില്‍കുമ്പോള്‍ പുള്ളി പറഞ്ഞു ഞാന്‍ ആ വഴിക്കാണ് ഞാന്‍ നിങ്ങളെ വിടാം എന്ന്.”

”ഞങ്ങള്‍ രണ്ടാളും കാറില്‍ പോകുമ്പോള്‍ പുള്ളി പറഞ്ഞു, ‘ഞാന്‍ എംടിയുടെ ഒരു പുതിയ സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ്. അത് കുറച്ചു ബുദ്ധിമുട്ടുള്ളതാണ്. കഥാപാത്രം ചന്തു ആണ്. ഞാന്‍ കോഴിക്കോട് പോയി പുള്ളിയെക്കൊണ്ട് എന്റെ ഭാഗം മുഴുവന്‍ റെക്കോര്‍ഡ് ചെയ്യിച്ചു.”

”എന്നിട്ട് അത് കാസറ്റില്‍ ഇട്ടു. ഞാന്‍ യാത്ര ചെയ്യുമ്പോള്‍ അത് കേട്ട് പഠിക്കും എന്ന്’. വടക്കന്‍ വീരഗാഥ തുടങ്ങുന്നതിന് എത്രയോ മുമ്പ് ആ കാസറ്റ് കേട്ടിട്ട് മമ്മൂട്ടി ആ ഡയലോഗ് പറഞ്ഞു പഠിക്കുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. ‘ഇരുമ്പാണി തട്ടി മുളയാണി..’ എന്നൊക്കെയുള്ള എംടിയുടെ ഡയലോഗ്” എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.