അപ്പോഴൊന്നും ഞാന്‍ ലാലിനെ ശപിച്ചിരുന്നില്ല, പക്ഷെ മനസില്‍ കരഞ്ഞിരുന്നു..: സത്യന്‍ അന്തിക്കാട്

മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത് ചിത്രമാണ് ‘ഹൃദയപൂര്‍വ്വം’. ചിത്രത്തിന്റെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലുമായുള്ള സൗഹൃദത്തെ കുറിച്ച് സത്യന്‍ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരുപാട് ഹിറ്റുകള്‍ ഒന്നിച്ച് ഉണ്ടാക്കിയ ശേഷം മോഹന്‍ലാല്‍ മറ്റ് സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോഴുള്ള തന്റെ നഷ്ടത്തെ കുറിച്ചാണ് സംവിധായകന്‍ സംസാരിച്ചത്.

”ഞാന്‍ വിളിക്കുന്ന സമയത്ത് ലാല്‍ വരണം എന്ന് നിര്‍ബന്ധം പിടിക്കരുതായിരുന്നു എന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. വിട്ടുപിരിയാന്‍ പറ്റാത്തത്ര ലാലുമായി അടുത്തു പോയിരുന്നു ഞാന്‍. അയാള്‍ മാഞ്ഞു പോയപ്പോള്‍ എന്റെ മുന്നില്‍ സിനിമയുടെ ലോകം ശൂന്യമായ വെള്ളത്താള്‍പോലെ കിടന്നു. പുതിയൊരു ലോകം കെട്ടിപ്പടുക്കേണ്ടതുണ്ട് എന്ന കടുത്ത യാഥാര്‍ഥ്യത്തിന് മുഖാമുഖം നില്‍ക്കുകയായിരുന്നു ഞാന്‍.”

”ജന്മസിദ്ധമായ വാശിയില്ലെങ്കില്‍ അന്ന് ഞാന്‍ തളര്‍ന്നു പോവുമായിരുന്നു. കാരണം, അഭിനേതാക്കളാണ് സംവിധായകന്റെ കരു. എന്റെ കരു നഷ്ടപ്പെട്ടുപോയിരുന്നു. എന്നാല്‍, അപ്പോഴൊന്നും ഞാന്‍ ലാലിനെ ശപിച്ചിരുന്നില്ല. അയാളെ ഓര്‍ത്ത് ഞാന്‍ മനസില്‍ കരഞ്ഞിരുന്നു” എന്നാണ് സത്യന്‍ അന്തിക്കാട് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനോട് പ്രതികരിച്ചത്.

സത്യന്‍ അന്തിക്കാടുമായുള്ള സൗഹൃദത്തെ കുറിച്ച് മോഹന്‍ലാലും സംസാരിക്കുന്നുണ്ട്. ”സിനിമകള്‍ വരട്ടെ പോവട്ടെ, സത്യേട്ടനുമായുള്ള വ്യ ക്തിബന്ധം നിലനിര്‍ത്താന്‍ ഞാന്‍ കഠിനമായി ശ്രമിച്ചു. നിരന്തരം ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു. പലയിടത്ത് വച്ചും കണ്ടു. പക്ഷേ, അപ്പോഴൊന്നും സിനിമയെ കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. ഞാനുമായി പിരിഞ്ഞതിന് ശേഷം സത്യേട്ടന്‍ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി.”

”ഞാന്‍ അഭിനയിച്ച പല സിനിമകളും വന്‍ വിജയങ്ങളായി. ഒരിക്കല്‍ കണ്ട പ്പോള്‍ ഞാന്‍ സത്യേട്ടനോട് ചോദിച്ചു, ‘നമ്മള്‍ പിരിഞ്ഞതുകൊണ്ട് സിനിമയ്ക്ക് ഒരു നഷ്ടവുമില്ല അല്ലേ സത്യേട്ടാ? നഷ്ടം നമുക്ക് മാത്രമാണ്. നിങ്ങളോപ്പമുള്ള രസങ്ങള്‍ മുഴുവന്‍ എനിക്ക് നഷ്ടമാവുന്നു’ എന്ന്. അതുകേട്ട് സത്യേട്ടന്‍ മങ്ങിയ ചിരിചിരിച്ചു. ആ ചിരിയില്‍ നിറയെ കണ്ണീര്‍ക്കണങ്ങള്‍ എനിക്ക് കാണാമായിരുന്നു” എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

Read more