'ആ സ്ത്രീ ഒന്ന് ചിരിച്ചിട്ട് ലാല്‍ സാറിന്റെ കരണക്കുറ്റിക്കിട്ട് ഒറ്റയടി'; ഷൂട്ടിംഗ് അനുഭവം പങ്കുവെച്ച് സന്തോഷ് ശിവന്‍

സന്തോഷ് ശിവന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രങ്ങളില്‍ ഒന്നാണ് കാലാപാനി. പ്രിയദര്‍ശന്‍ സംവിധാനത്തില്‍ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം 1996ലെ വിഷുക്കാലത്താണ് പുറത്തിറങ്ങിയത്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ‘കാലാപാനി’ എന്ന സെല്ലുലാര്‍ ജയിലില്‍ നടക്കുന്ന കഥയാണ് ഈ ചലച്ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലെ രസകരമായ ഒരു സംഭവം പങ്കുവെച്ചിരിക്കുകയാണ് ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍.

‘കാലാപാനി ഒരുപാട് കഷ്ടപ്പെട്ട പടമാണ്. ആന്‍ഡമാനില്‍ ഓംഗി ട്രൈബ്സിനെ കാണാന്‍ പോയി. ലാല്‍ സാറും പ്രഭുവും പ്രിയദര്‍ശനും ഞാനും ഒക്കെ ചെറിയ ബോട്ടിലാണ് അങ്ങോട്ടേയ്ക്ക് പോയത്. നടക്കാനും കുറെ ഉണ്ടായിരുന്നു. ഒരു ഓംഗി ലാല്‍ സാറിന്റെ കരണക്കുറ്റി നോക്കി അടിക്കുന്ന ഒരു രംഗമുണ്ട്.’

‘ആ സ്ത്രീ ചിരിച്ചിട്ട് ഒറ്റ അടി. ഫേക്ക് അടി അല്ല, റിയല്‍ അടിയായിരുന്നു. ലാല്‍ സാറിന് ഇപ്പോഴും ആ അടി ഓര്‍മ്മയുണ്ട്. അവര് നന്നായി അടിച്ചു. മീന്‍ പിടിക്കണ കൈയല്ലേ. ആ സീന്‍ സിനിമയിലുണ്ട്. അടുത്തിടെ കണ്ടപ്പോഴും ഇക്കാര്യം ഞാന്‍ ലാല്‍ സാറിനോട് പറഞ്ഞു. നല്ല ഓര്‍മയുണ്ടെന്നാണ് ലാല്‍ സാര്‍ പറഞ്ഞത്’കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍  സന്തോഷ് ശിവന്‍ പറഞ്ഞു.

പ്രിയദര്‍ശന്റെ കഥയില്‍ ‘കാലാപാനി’ക്ക് തിരക്കഥയൊരുക്കിയത് ടി. ദാമോദരനാണ്. മലയാളം, തമിഴ് ഭാഷകളിലായി ഇറങ്ങിയ ചിത്രത്തില്‍ രാജ്യത്തെ മുന്‍നിര സിനിമാ പ്രവര്‍ത്തകര്‍ അണിനിരന്നിരുന്നു.

സന്തോഷ് ശിവന്റെ ക്യാമറയില്‍ പതിഞ്ഞ മനോഹരമായ രംഗങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് ഇളയരാജയാണ്. ‘കാലാപാനി’യിലെ ഗാനങ്ങള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു. ബോക്സ് ഓഫീസില്‍ ചിത്രം അര്‍ഹിച്ച വിജയം നേടിയില്ലെങ്കിലും മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ ചിത്രത്തിന് ലഭിച്ചു.