അയ്യപ്പനാകാന്‍ സ്‌ക്രീന്‍ ടെസ്റ്റിന് പോയ ആളാണ് മോഹന്‍ലാല്‍, നടന്‍ ആവാന്‍ താത്പര്യമുണ്ടായിരുന്നില്ല എന്ന് പറയുന്നത് വെറുതെയാണ്: ശാന്തിവിള ദിനേശ്

സ്വാമി അയ്യപ്പന്‍ സിനിമയില്‍ അയ്യപ്പനാവാന്‍ സ്‌ക്രീന്‍ ടെസ്റ്റിന് പോയ ഒരാളാണ് മോഹന്‍ലാല്‍ എന്ന് ശാന്തിവിള ദിനേശ്. നടന്‍ ആവാന്‍ താല്‍പര്യപ്പെട്ടിരുന്നില്ല, നിനച്ചിരിക്കാതെ വന്നു പെട്ടതാണ് എന്നൊക്കെ മോഹന്‍ലാല്‍ പറയുന്നുണ്ടെങ്കില്‍ അതൊന്നും ശരിയല്ല, നടനാവാന്‍ വേണ്ടി മാത്രം ശ്രമിച്ചിരുന്ന ഒരാളാണ് മോഹന്‍ലാല്‍ എന്നാണ് ശാന്തിവിള പറയുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച പുതിയ വീഡിയേയിലാണ് ശാന്തിവിള ദിനേശ് പ്രതികരിച്ചത്.

ശാന്തിവിള ദിനേശിന്റെ വാക്കുകള്‍:

മൂന്ന് മാസം കൂടി കഴിഞ്ഞാല്‍ മോഹന്‍ലാലിന് 63 വയസാകും. 18 വയസ്സുള്ളപ്പോഴാണ് അദ്ദേഹം കുട്ടപ്പന്‍ എന്ന കഥാപാത്രമായി സൈക്കിള്‍ ചവിട്ടി തിരനോട്ടം എന്ന ചിത്രത്തില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ സുഹൃത്ത് അശോക് കുമാര്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. അതിന് മുന്‍പ് അദ്ദേഹം സ്വാമി അയ്യപ്പന്‍ എന്ന പരമ്പരയില്‍ അയ്യപ്പന്‍ ആവാന്‍ പോയതാണ്. അദ്ദേഹം അത് മറന്നോ എന്ന് അറിയില്ല,’

മെറിലാന്‍ഡില്‍ ടെസ്റ്റിന് പോയി സുബ്രമണ്യന്‍ മുതലാളിയെ കണ്ടു. പക്ഷെ അയ്യപ്പനായി അദ്ദേഹത്തെ അവര്‍ക്ക് ഉള്‍കൊള്ളാന്‍ പറ്റിയില്ല. അതില്‍ അയ്യപ്പന്റെ അനിയന്‍ ആയിട്ടുള്ള വേഷം പോലും കൊടുത്തില്ല. ഞാന്‍ നടനാവാന്‍ പുറപ്പെട്ട ആളല്ലെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. നിനച്ചിരിക്കാതെ വന്നു പെട്ടതാണെന്നും പറഞ്ഞിട്ടുണ്ട്.

പക്ഷെ ഒരു നടനാവാന്‍ കഴിയുന്നത്ര ശ്രമിച്ച ആളായിരുന്നു മോഹന്‍ലാല്‍. അല്ലെങ്കില്‍ പിന്നെ സ്വാമി അയ്യപ്പനില്‍ അയ്യപ്പനാവാന്‍ സ്‌ക്രീന്‍ ടെസ്റ്റിന് പോകുമോ. സുരേഷ് കുമാര്‍ എന്റെ ഫോട്ടോ എടുത്ത് നവോദയക്ക് അയച്ചു അവര്‍ വിളിച്ചത് കൊണ്ട് ഞാന്‍ ചെന്നു എന്നൊക്കെയാണ് പറയുന്നത്. പക്ഷെ അങ്ങനെയൊന്നുമല്ല. അദ്ദേഹം നടനാവാന്‍ തന്നെ ജനിച്ചവനാണ്. കാരണം മോഹന്‍ലാലിന് ഒരു അഭിനേതാവാകാനേ കഴിയൂ.

അല്ലെങ്കില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജേഷ്ഠന്റെ സുഹൃത്തായ സുധീര്‍ കുമാറിനെ പോയി കണ്ട് എനിക്ക് ഒരു നാടകം എഴുതി തരുമോ എന്ന് ചോദിക്കുമോ. ആ പതിനൊന്ന് വയസുള്ള വിദ്വാന്‍ 90 വയസുള്ള കഥാപാത്രം ചെയ്ത് പത്താം ക്ലാസുകാരുടെ കുത്തകയായ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് നേടി. അപ്പോള്‍ തന്നെ മനസ്സിലാക്കാമല്ലോ ആ പ്രായത്തിലെ ഞാന്‍ ഒരു നടനാകുമെന്ന് തീരുമാനിച്ചയാളാണ് മോഹന്‍ലാല്‍.

ചെറിയ പ്രായത്തില്‍ മോഹന്‍ലാല്‍, സുരേഷ് കുമാര്‍, അശോക് കുമാര്‍ എന്നീ സുഹൃത്തുക്കളുടെ ചര്‍ച്ച മുഴുവന്‍ സിനിമയെ കുറിച്ചായിരുന്നു. ലാലിന്റെ അമ്മ ഇതിന്റെ പേരില്‍ വഴക്ക് പറയുമായിരുന്നുവെന്ന് സുരേഷ് കുമാര്‍ പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തെ സംവിധായകരുടെ അടുത്തെല്ലാം മോഹന്‍ലാലിനെയും കൊണ്ട് താന്‍ പോകുമായിരുന്നുവെന്ന് സുരേഷ് കുമാര്‍ പറഞ്ഞിട്ടുണ്ട്.

ഈ രൂപത്തിലുള്ള ആള്‍ക്ക് എങ്ങനെ വേഷം കൊടുക്കാനാണ് എന്ന് സംവിധായകര്‍ ചോദിച്ചതായും സുരേഷ് കുമാര്‍ പറഞ്ഞിട്ടുണ്ട്. സുരേഷ് ഇതുപോലെ കൊണ്ട് പോയി കാണിച്ചപ്പോള്‍ അധിക്ഷേപിച്ചു വിട്ട ഒരു പ്രമുഖ സംവിധായകന്‍ പിന്നീട് മോഹന്‍ലാലിനെ വെച്ച് സിനിമകള്‍ ചെയ്തിട്ടുണ്ട്. അത് വരെ ചരിത്രമാണ്. മോഹന്‍ലാലിനെ വെച്ച് ഒരു സിനിമ കൂടി ചെയ്യണം എന്ന ആഗ്രഹം ബാക്കി വെച്ചാണ് ആ സംവിധായകന്‍ മരിച്ചത്. ഇതൊക്കെ എന്ത് കൊണ്ട് മോഹന്‍ലാല്‍ മറന്നു പോകുന്നു എന്ന് മനസിലാവുന്നില്ല. ഞാന്‍ നടനാവാന്‍ താല്പര്യപെട്ടിരുന്ന ആളല്ല എന്ന് അഭിമാനത്തോടെ എന്ത് കൊണ്ട് പറയുന്നു എന്ന് എനിക്ക് മനസിലാവുന്നില്ല.