'സരയുവിനെ കണ്ടപ്പോള്‍ സിനിമാക്കാരെല്ലാവരും ദ്രോഹികളല്ലെന്ന് മനസിലായി, തലയില്‍ കണ്ണട വെച്ച പെണ്ണുങ്ങള്‍ക്ക് വേണ്ടി രാപ്പകല്‍ ആക്രോശിക്കുന്ന ഒറ്റയെണ്ണത്തിനെയും അവിടെ കണ്ടില്ല'

നടി സരയുവിനെ കണ്ടപ്പോള്‍ സിനിമാക്കാരെല്ലാവരും ദ്രോഹികളല്ലെന്ന് മനസിലായെന്ന് ശാന്തിവിള ദിനേശ്. അന്തരിച്ച കെപിഎസി ലളിതയുടെ മൃതദേഹത്തിന് ഒരു രാത്രി മുഴുവന്‍ ഒറ്റയ്ക്ക് കാവലിരുന്ന സരയുവിനെ കണ്ടപ്പോഴാണ് തനിക്ക് ഇങ്ങനെ തോന്നിയതെന്നും സംവിധായകന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ചാനലില്‍ വന്നിരുന്നു കണ്ണീരൊഴുക്കിയ ചില മുഖങ്ങളെയും താനവിടെ കണ്ടില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

ശാന്തിവിള ദിനേശിന്റെ വാക്കുകള്‍:

‘ലളിതച്ചേച്ചി മരിച്ചു കഴിഞ്ഞു തൃപ്പൂണിത്തുറയുള്ള സിദ്ധാര്‍ഥിന്റെ ഫ്ളാറ്റില്‍ ആയിരുന്നു ആദ്യം കൊണ്ടുവന്നത്. പാതിരാത്രി വരെയും അവിടെ സന്ദര്‍ശകര്‍ ഉണ്ടായിരുന്നു. എനിക്ക് തോന്നുന്നു മോഹന്‍ലാല്‍, ദിലീപ് എന്നിവരൊക്കെ രാത്രി ഏറെ ഇരുട്ടിയിട്ടാണ് വന്നത്. എല്ലാവരും ലളിത ചേച്ചിയെ കണ്ടു, ചാനലിന് ബൈറ്റ് ഒക്കെ കൊടുത്തിട്ടു പോയി.

അത് കഴിഞ്ഞ് ഒരു യുട്യൂബ് ചാനല്‍ കാണിച്ച ഒരു ദൃശ്യം കണ്ടപ്പോള്‍ എനിക്ക് വളരെയധികം വേദനയും ഒപ്പം അഭിമാനവും തോന്നി. മക്കള്‍ പോലും തളര്‍ന്നു സ്വന്തം ബെഡ്റൂമില്‍ കിടക്കുന്ന സമയത്ത് ലളിതച്ചേച്ചി ഒറ്റയ്ക്കായപ്പോള്‍ വെളുക്കുന്നതു വരെ ഒരു മകളെയോ മരുമകളെയോ പോലെ സരയു എന്ന പെണ്‍കുട്ടി ലളിതച്ചേച്ചിക്ക് കൂട്ടിരിക്കുന്ന രംഗം കണ്ടു.

ഓരോ വിളക്കിലും എണ്ണ കുറയുമ്പോള്‍ അതിലെല്ലാം എണ്ണ ഒഴിച്ച് വിളക്കുകള്‍ കെടാതെ സൂക്ഷിച്ചു. സാമ്പ്രാണി തിരി കത്തിത്തീരുമ്പോള്‍ പുതിയത് കത്തിച്ചുവച്ച് ഒരു കസേരയില്‍ നേരം വെളുക്കുന്നതുവരെ ലളിതച്ചേച്ചിക്ക് കൂട്ടിരിക്കുന്ന സരയുവിനെ കണ്ടപ്പോള്‍ സിനിമാക്കാരെല്ലാവരും ദ്രോഹികളല്ലെന്ന് മനസിലായി.

ക്യാമറയുടെ മുന്നില്‍ നിന്ന് കരഞ്ഞു പറയുന്നത് മാത്രമല്ല സിനിമാക്കാര്‍ക്ക് സ്‌നേഹം, എന്ന് പറയുന്നതിന് അപവാദമുണ്ട് അല്ലാതെയും ഹൃദയം കൊണ്ട് സ്‌നേഹിക്കുന്നവര്‍ ചുരുക്കം പേരെങ്കിലും സിനിമാ രംഗത്തുണ്ടെന്ന് സരയു തെളിയിച്ചു. സരയു അങ്ങനെ അവിടെ ഇരുന്നില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ മറ്റാരെങ്കിലും അവിടെ ഇരുന്നേനെ.

പക്ഷേ സരയു കാണിച്ച ആ ആത്മാര്‍ഥത എത്ര അഭിനന്ദിച്ചാലും മതിവരാത്തതാണ്. സരയുമാരെപ്പോലെ കുറേപേര്‍ ഉണ്ടായിരുന്നെങ്കില്‍. ചേച്ചി മരിച്ചു കിടക്കുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു, തലയില്‍ കണ്ണട വച്ച പെണ്ണുങ്ങള്‍ക്ക് വേണ്ടി രാപകല്‍ ആക്രോശിക്കുന്ന ഒറ്റയെണ്ണത്തിനെയും അവിടെ കണ്ടില്ല, അതുപോലെ ചേച്ചി പ്രിയപ്പെട്ടവളാണെന്ന് ചാനലില്‍ വന്നിരുന്നു കണ്ണീരൊഴുക്കിയ ചില മുഖങ്ങളെയും ഞാനവിടെ കണ്ടില്ല.

അവരൊക്കെ പത്രക്കാര്‍ ചോദിക്കുമ്പോള്‍ ക്യാമറ വിഴുങ്ങുന്ന പരിപാടിക്ക് മാത്രമേ ഉള്ളൂ. കപട സ്‌നേഹമാണ് അതൊക്കെ. അതൊന്നുമല്ല സ്‌നേഹമെന്നും, രാത്രിയുടെ ഏഴാം യാമത്തിലൊക്കെ ചേച്ചി ഒറ്റയ്ക്ക് അനാഥയായിക്കിടക്കാന്‍ പാടില്ല എന്ന് തോന്നിയിട്ട് രക്തബന്ധവുമൊന്നുമല്ല. സ്‌നേഹത്തിന് ആധാരം അതിനപ്പുറം ആത്മാര്‍ഥതയ്ക്ക് സ്ഥാനമുണ്ട് എന്ന് തെളിയിച്ചുകൊണ്ട് ഒരമ്മയ്ക്ക് വേണ്ടിയെന്ന പോലെ സരയു വിളക്കുകള്‍ക്ക് എണ്ണ പകര്‍ന്നുകൊടുക്കുന്ന കാഴ്ച കണ്ടപ്പോള്‍ എനിക്ക് ആ കുട്ടിയോട് വലിയ മതിപ്പ് തോന്നി.

ഇനിയുള്ള കാലം സരയുവിന് നല്ലൊരു ജീവിതം ചേച്ചിയുടെ അനുഗ്രഹം കൊണ്ട് ഉണ്ടാകും. ഇനിയെങ്കിലും സിനിമാക്കാരാ ക്യാമറയുടെ മുന്നില്‍ മാത്രം മതി നിന്റെ അഭിനയം, ക്യാമറയുടെ മുന്നില്‍ മാത്രം മതി ഗ്ലിസറിന്‍ തേച്ചുള്ള കണ്ണീര്‍, നിങ്ങള്‍ യഥാര്‍ഥ ജീവിതത്തില്‍ അഭിനയിക്കരുതേ’.