ആട് സിനിമയില്‍ ജയസൂര്യ ചെയ്യാന്‍ ആഗ്രഹിച്ച റോള്‍ ഷാജി പാപ്പനായിരുന്നില്ല ,  വെളിപ്പെടുത്തലുമായി സാന്ദ്ര തോമസ്‌

ആട് സിനിമയിലെ ഷാജി പാപ്പനും ഡ്യൂഡും സര്‍ബത്ത് ഷമീറും സാത്താന്‍ സേവ്യറും അറക്കല്‍ അബുവുമൊക്കെ മലയാളികള്‍ നെഞ്ചിലേറ്റിയ  കഥാപാത്രങ്ങളാണ്. ഫ്രൈഡേ ഫിലിംസിന്‌റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നായിരുന്നു ആട് ആദ്യ ഭാഗം നിര്‍മ്മിച്ചത്.

അതേസമയം ആടില്‍ ജയസൂര്യ ശരിക്കും ചെയ്യാന്‍ ആഗ്രഹിച്ച റോള്‍ ഷാജി പാപ്പന്‍ ആയിരുന്നില്ലെന്ന് നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസ് വെളിപ്പെടുത്തിയിരുന്നു.

ക്ലബ് ഹൗസില്‍ നടന്ന സംവാദത്തിലാണ് നിര്‍മ്മാതാവ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാന്ദ്ര തോമസും മേനക കാന്തന്‍ എന്ന കഥാപാത്രമായി ആട് ആദ്യ ഭാഗത്തില്‍ അഭിനയിച്ചിരുന്നു. വിജയ് ബാബു അവതരിപ്പിച്ച സര്‍ബത്ത് ഷമീറിനെ അവതരിപ്പിക്കാനാണ് ജയസൂര്യ ആദ്യം ആഗ്രഹിച്ചതെന്ന് സാന്ദ്ര തോമസ് പറയുന്നു.

ആടിലെ കഥാപാത്രം ജയസൂര്യയോട് പറഞ്ഞപ്പോള്‍ ഷാജി പാപ്പന്‍ എന്ന കഥാപാത്രം എങ്ങനെയുണ്ടാവും എന്നൊരു ചിന്ത നടന്റെ മനസിലുണ്ടായിരുന്നു. ആ സമയത്ത് അദ്ദേഹം ശരിക്കും ചെയ്യാന്‍ ആഗ്രഹിച്ചത് സര്‍ബത്ത് ഷമീറിനെ ആയിരുന്നു. എന്നാല്‍ ഈ റോള്‍ നിര്‍മ്മാതാവ് വിജയ് ബാബുവിലെത്തി.