'ഒരു കുഞ്ഞിന് ജന്മം നല്‍കാനുള്ള തയ്യാറെടുപ്പിലാണ്, ആഗസ്റ്റില്‍ സിനിമ പൂര്‍ത്തിയാക്കണം എന്ന് സാമന്ത അന്ന് പറഞ്ഞിരുന്നു'; തുറന്നു പറഞ്ഞ് 'ശാകുന്തളം' നിര്‍മ്മാതാവ്

സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹമോചനത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍. വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന് ഇരുതാരങ്ങളും ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ സാമന്തയെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ വ്യാജ പ്രചാരണങ്ങളുമായി ചിലര്‍ എത്തുകയും ഇതിനെതിരെ താരം രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

സാമന്ത അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ശാകുന്തള’ത്തിന്റെ നിര്‍മ്മാതാവ് നീലിമ ഗുണയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അമ്മയാകുന്നതിന് വേണ്ടി സിനിമാ ജീവിതത്തില്‍ ഒരു വലിയ ഇടവേള എടുക്കാനായിരുന്നു സാമന്തയുടെ തീരുമാനം. ശാകുന്തളം സിനിമയുടെ ചിത്രീകരണം ആഗസ്റ്റ് മാസത്തോടെ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

താനും പിതാവ് ഗുണശേഖര റാവുവും കഴിഞ്ഞ വര്‍ഷമാണ് ശാകുന്തളത്തിന് വേണ്ടി സാമന്തയെ സമീപിക്കുന്നത്. കഥ സാമന്തയ്ക്ക് ഇഷ്ടമായി. എന്നാല്‍ തങ്ങള്‍ക്ക് മുന്നില്‍ ഒരു നിബന്ധന വച്ചു. ആഗസ്റ്റ് മാസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കണം എന്നായിരുന്നു അത്. ഒരു കുഞ്ഞിന് ജന്മം നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ അതിന് ശേഷം ആരംഭിക്കും എന്നായിരുന്നു പറഞ്ഞത്.

സിനിമയില്‍ നിന്നും ഒരു വലിയ ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായിരുന്നു സാമന്തയുടെ തീരുമാനം എന്നാണ് നീലിമ ഗുണ പറയുന്നത്. ഏറെ നാളുകളായി പ്രചരിച്ചു കൊണ്ടിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് നാഗചൈതന്യയും സാമന്തയും ഒക്ടോബര്‍ 2ന് വിവാഹമോചന വാര്‍ത്ത ഔദ്യോഗിക സ്ഥിരീകരിച്ചത്.

2017ല്‍ വിവാഹിതരായ ഇവര്‍ നീണ്ട നാല് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. വിവാഹമോചനത്തിന്റെ ഭാഗമായി 200 കോടി രൂപയോളം നാഗചൈതന്യയും കുടുംബവും സാമന്തയ്ക്ക് നല്‍കാന്‍ തീരുമാനിച്ചതായും നടി അത് നിരസിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.