മാനസികമായി തളര്‍ന്നാല്‍ സഹായം ചോദിക്കുന്നതില്‍ തെറ്റില്ല, ഇനി ജീവിതം ഇല്ലെന്ന് പോലും ഞാന്‍ ചിന്തിച്ചിരുന്നു: സമാന്ത

നാഗ ചൈതന്യയുമായുള്ള വേര്‍പിരിയലിന് ശേഷം താന്‍ മാനസികമായി ഒരുപാട് തളര്‍ന്നിരുവെന്ന് നടി സമാന്ത. ഇതിനപ്പുറം ജീവിതം ഇല്ല എന്ന് പോലും ചിന്തിച്ചിരുന്നു. പക്ഷെ അതില്‍ നിന്ന് എല്ലാം പുറത്ത് കടക്കാന്‍ സാധിച്ചു. ഇങ്ങനെ മാനസികമായി തളര്‍ന്നാല്‍ സഹായം ചോദിയ്ക്കുന്നതില്‍ തെറ്റില്ല എന്ന് നടി പറയുന്നു.

രോഷ്ണി ട്രസ്റ്റിന്റെയും ഡാറ്റ്ല ഫൗണ്ടേഷന്റെയും ‘സൈക്യാട്രി അറ്റ് യുവര്‍ ഡോര്‍ സ്റ്റെപ്പ്’ എന്ന സംരംഭത്തിന്റെ ലോഞ്ചിങില്‍ സംസാരിക്കുകായായിരുന്നു നടി. മാനസികമായി തളരുമ്പോള്‍ നമുക്ക് ചുറ്റും ഉള്ളവരില്‍ നിന്നും സഹായം സ്വീകരിയ്ക്കുന്നതില്‍ തെറ്റില്ല. എന്റെ കാര്യത്തില്‍ കൗണ്‍സിലേഴ്സിന്റെയും സുഹൃത്തുക്കളുടെയും എല്ലാം സഹായം എന്റെ മാനസികാരോഗ്യ പ്രശ്നങ്ങളെ മറി കടക്കാന്‍ സഹായിച്ചു എന്ന് സമാന്ത പറഞ്ഞു.

ഒരു സൈക്യാട്രിസ്റ്റിന്റെ സഹായം സ്വീകരിയ്ക്കുന്നതും ഇപ്പോള്‍ സര്‍വ്വസാധാരണമാണ്. ശാരീരികമായ ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ നമ്മള്‍ ആശുപത്രിയില്‍ പോയി ഡോക്ടര്‍മാരെ കാണുന്നില്ലേ. അത് പോലെ തന്നെയാണ് നമ്മുടെ മനസ്സിന്റെ ആരോഗ്യവും. നമ്മുടെ ഹൃദയം വേദനിയ്ക്കുമ്പോള്‍ സൈക്യാട്രിസ്റ്റിനെ കാണേണ്ടതും അത്യാവശ്യമാണ്.

ജീവിതത്തിന്റെ അടുത്ത ഘട്ടത്തില്‍ ഞാന്‍ സന്തോഷവതിയാണെങ്കില്‍ അതിന് കാരണം ഞാന്‍ മാത്രമല്ല, എനിക്ക് ചുറ്റും നിന്ന് അതിനുള്ള ധൈര്യം നല്‍കിയവര്‍ കൂടെയാണ്. നമുക്ക് വേണ്ടി സമയം ചെലവഴിക്കാനും പരിചരിക്കാനും ഒരുപാട് പേര്‍ നമുക്ക് ചുറ്റിലും ഉണ്ട്. നമുക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യാനുള്ള സമയമാവുമ്പോള്‍ നമ്മള്‍ അത് തിരിച്ചും ചെയ്യണം- സമാന്ത പറഞ്ഞു