റാഗിങ് നിരുപദ്രവകരമായ ആചാരങ്ങള്‍ അല്ല, 2025 ആയിട്ടും എന്തേ ഇങ്ങനെ..: സാമന്ത

അതിക്രൂരമായ റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മിഹിറിന്റെ മരണത്തില്‍ നടുക്കം രേഖപ്പെടുത്തിനടി സാമന്ത. വിദ്യാര്‍ത്ഥിയുടെ മരണവാര്‍ത്ത തന്നെ തകര്‍ത്തുകളഞ്ഞെന്ന് നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഭീഷണിപ്പെടുത്തല്‍, ഉപദ്രവിക്കല്‍, റാഗിംഗ് എന്നിവ വെറും ‘നിരുപദ്രവകരമായ പാരമ്പര്യങ്ങള്‍’ അല്ലെങ്കില്‍ ‘ആചാരങ്ങള്‍’ അല്ല എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് മിഹിറിന്റെ മരണം എന്നാണ് സാമന്ത പറയുന്നത്.

2025 ആയിട്ടും വെറുപ്പും വിഷവും ഉള്ളില്‍ നിറച്ച കുറച്ചുപേര്‍ കാരണം മിടുക്കനായ ഒരു കുട്ടിയെ നഷ്ടമായി. തിളക്കമുള്ള മറ്റൊരു യുവജീവിതമാണ് നമുക്ക് നഷ്ടപ്പെട്ടതെന്നും അവര്‍ അനുശോചിച്ചു. ഭീഷണിപ്പെടുത്തല്‍, ഉപദ്രവിക്കല്‍, റാഗിങ് എന്നിവ വെറും ‘നിരുപദ്രവകരമായ പാരമ്പര്യങ്ങള്‍’ അല്ലെങ്കില്‍ ‘ആചാരങ്ങള്‍’ അല്ല എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് മിഹിറിന്റെ മരണം.

മാനസികവും വൈകാരികവും ചിലപ്പോള്‍ ശാരീരികവും ആകാറുണ്ട്, ഇതില്‍ ഏതാണെങ്കിലും റാഗിംഗ് അക്രമം തന്നെയാണ്. നമുക്ക് കര്‍ശനമായ റാഗിങ് വിരുദ്ധ നിയമങ്ങള്‍ ഉണ്ടെന്ന് തോന്നുന്നു. എന്നിട്ടും നമ്മുടെ വിദ്യാര്‍ത്ഥികള്‍ നിശബ്ദതയില്‍ കഷ്ടപ്പെടുന്നത് തുടരുന്നു, സംസാരിക്കാന്‍ ഭയപ്പെടുന്നു, പരിണതഫലങ്ങളെ ഭയപ്പെടുന്നു, ആരും ശ്രദ്ധിക്കില്ലെന്ന് ഭയപ്പെടുന്നു. എവിടെയാണ് നമ്മള്‍ പരാജയപ്പെടുന്നത്?

ഇത് വെറും അനുശോചനം കൊണ്ട് അവസാനിക്കരുത്. കൃത്യമായ നടപടി എടുക്കണം. സത്യത്തെ നമ്മുടെ വ്യവസ്ഥിതി മറയ്ക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. മിഹിറിന് നീതി ലഭിക്കണം. കര്‍ശനമായതും ഉടനടിയുള്ളതുമായ നടപടി സ്വീകരിക്കണം. ഒരാളെ ഭീഷണിപ്പെടുത്തുന്നത് കണ്ടാല്‍ അതിനെതിരെ ശബ്ദിക്കുകയും അതിജീവിച്ചവരെ പിന്തുണയ്ക്കുകയും വേണം.

ഭയവും വിധേയത്വവുമല്ല, സഹാനുഭൂതിയും ദയയും നമ്മുടെ കുട്ടികളെ പഠിപ്പിക്കാം. മിഹിറിന് വേണ്ടിയുള്ള നീതികൊണ്ട് അര്‍ത്ഥമാക്കുന്നത് മറ്റൊരു വിദ്യാര്‍ത്ഥിക്കും ഇതേ വേദന സഹിക്കേണ്ടിവരില്ലെന്ന് ഉറപ്പാക്കുക എന്നതാണ്. അവനോട് നമ്മള്‍ അത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്നാണ് സാമന്ത പറയുന്നത്.