അതൊരു യുദ്ധം തന്നെയാണ് , ഞാന്‍ മരിച്ചിട്ടില്ല; പൊട്ടിക്കരഞ്ഞ് സാമന്ത

തനിക്ക് ബാധിച്ച അപൂര്‍വ രോഗത്തെക്കുറിച്ച് വികാരഭരിതയായി മനസ്സുതുറന്ന് നടി സാമന്ത. തനിക്ക് ജീവിതത്തില്‍ ഇനിയൊരു ചുവടു മുന്നോട്ടുവയ്ക്കാന്‍ പറ്റില്ലെന്നു തോന്നിയ അവസ്ഥ വരെ എത്തിയിരുന്നതായി സമാന്ത പറയുന്നു. ഇപ്പോള്‍ പിന്നിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ അദ്ഭുതം തോന്നുവെന്നും ഇവിടെ ഒരു യുദ്ധം ചെയ്യാനായാണ് താന്‍ വന്നതെന്നും നടി പറയുന്നു. പുതിയ ചിത്രം യശോദയുടെ പ്രമോഷനു വേണ്ടി നല്‍കിയ അഭിമുഖത്തിലാണ് സമാന്ത ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. രോഗത്തെ അതിജീവിച്ചതിനെ കുറിച്ച് പറയുമ്പോള്‍ സമാന്തയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞതു പോലെ ചില ദിവസങ്ങള്‍ നല്ലതായിരിക്കും, ചില ദിവസങ്ങള്‍ മോശവും. ഇനിയൊരു ചുവട് കൂടെ മുന്നോട്ട് വയ്ക്കാന്‍ എനിക്ക് പറ്റില്ല എന്ന് തോന്നിയ അവസ്ഥ വരെ ഉണ്ടായി. പക്ഷേ തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ഇത്രയും ദൂരം പിന്നിട്ടോ, ഇത്രയും ഞാന്‍ കടന്ന് വന്നോ എന്ന് അദ്ഭുതം തോന്നും. അതെ ഞാന്‍ ഇവിടെ ഒരു യുദ്ധം ചെയ്യാനായി വന്നതാണ്.

രോഗം എന്റെ ജീവന് ഭീഷണിയാണ്, മരണത്തെ അഭിമുഖീകരിക്കുന്ന അവസ്ഥയാണ് എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള വാര്‍ത്തയുണ്ടായിരുന്നു. പക്ഷേ അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. തീര്‍ച്ചയായും അതൊരു യുദ്ധം തന്നെയായിരുന്നു. ജീവന് ഭീഷണി ആയിട്ടില്ല. ഞാന്‍ മരിച്ചിട്ടില്ല.

ചിലദിവസങ്ങളില്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു. ചിലദിവസങ്ങളില്‍ പോരാടണമെന്ന് തോന്നും. പതിയെ പോരാടണമെന്ന് തോന്നുന്ന ദിവസങ്ങള്‍ കൂടി വന്നു. മൂന്ന് മാസമായി ഇപ്പോള്‍.

Read more

ഉയര്‍ന്ന ഡോസിലുള്ള മരുന്നുകളിലും ഡോക്ടര്‍മാര്‍ക്കടുത്തേക്കുള്ള അവസാനിക്കാത്ത യാത്രകളിലും ദിവസങ്ങള്‍ മുഴുകി. ഓരോ ദിവസവും കാര്യക്ഷമമായി വിനിയോഗിച്ചില്ലെങ്കില്‍ കുഴപ്പമില്ല. ചില സാഹചര്യങ്ങളില്‍ പരാജയപ്പെടുന്നതില്‍ കുഴപ്പമില്ല. എല്ലായ്‌പ്പോഴും സമയം നമുക്ക് അനുകൂലമായിക്കൊള്ളണമെന്നില്ല.”-സമാന്ത പറഞ്ഞു.