ഐ.എഫ്.എഫ്‌.കെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ല, ഇനി പങ്കെടുത്താല്‍ പിന്തുണച്ചവരോടുള്ള വഞ്ചനയാകും: സലീം കുമാര്‍

ഐഎഫ്എഫ്‌കെ കൊച്ചി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നടന്‍ സലീം കുമാര്‍. ഇനി പങ്കെടുത്താല്‍ അത് തന്നെ പിന്തുണച്ചവരോടുള്ള വഞ്ചനയാവും. കോടതി പിരിഞ്ഞിട്ട് വിധി പറഞ്ഞിട്ട് കാര്യമില്ലല്ലോ. കൊച്ചു കുട്ടികളേക്കാള്‍ കഷ്ടമാണ് ഐഎഫ്എഫ്‌കെ ഭാരവാഹികളുടെ കാര്യമെന്നും താരം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഉദ്ഘാടന ചടങ്ങില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയപ്പോള്‍ ചിലരുടെ താത്പര്യം സംരക്ഷിക്കപ്പെട്ടു. കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ബോദ്ധ്യപ്പെടും. ദേശീയ പുരസ്‌കാര ജേതാക്കളാണ് ഐഎഫ്എഫ്‌കെയ്ക്ക് തിരി തെളിയിക്കുക. എന്നാല്‍ ഉദ്ഘാടനത്തില്‍ തിരി തെളിയിക്കുന്ന 25 പുരസ്‌കാര ജേതാക്കളുടെ ഒപ്പം സലീം കുമാര്‍ ഉണ്ടായിരുന്നില്ല.

ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍ പ്രായം കൂടുതലാണ് എന്ന മറുപടിയാണ് ലഭിച്ചതെന്നാണ് സലീം കുമാര്‍ പറയുന്നത്. ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കുമെന്ന മുട്ടുന്യായമാണ് നല്‍കുന്നത്. പ്രായത്തിന്റെ കാര്യം പറയുകയാണെങ്കില്‍ ആഷിക് അബുവും അമല്‍ നീരദുമെല്ലാം തന്റെ ജൂനിയര്‍മാരായി കോളജില്‍ പഠിച്ചവരാണ്.

താനും അവരും തമ്മില്‍ അധികം പ്രായവ്യത്യാസമൊന്നുമില്ല. ഇവിടെ രാഷ്ട്രീയമാണ് വിഷയമാണ് എന്നാണ് സലീം കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ മാത്രമല്ല സിപിഎം ഭരിക്കുമ്പോഴും ഇവിടെ പുരസ്‌കാരം നേടിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഒഴിവാക്കിയത് എന്നറിയാനായി നേരിട്ട് വിളിച്ച് ചോദിച്ചു.

പ്രായക്കൂടുതല്‍ എന്നാണ് കാരണം പറഞ്ഞത്. വളരെ രസകമായ മറുപടിയായി തോന്നി. കലാകാരന്‍മാരെ എന്തു വേണമെങ്കിലും ചെയ്യാമെന്ന് അവര്‍ നേരത്തേ തെളിയിച്ചതാണ്. അതാണല്ലോ പുരസ്‌കാരം മേശപ്പുറത്ത് വെച്ചു നല്‍കിയത് എന്നും സലീം കുമാര്‍ പറഞ്ഞു.