റിയാലിറ്റിയുടെ വിജയത്തിന് വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിക്കണം: സലിം കുമാര്‍

ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്ന് വിളിക്കണം എന്ന് നടന്‍ സലിം കുമാര്‍. സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ വിവാദ പരാമര്‍ശത്തിലാണ് സലിം കുമാര്‍ സംസാരിച്ചത്. മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നാണെന്നും റിയാലിറ്റിയുടെ വിജയത്തിന് വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നുമാണ് സലിം കുമാര്‍ പറയുന്നത്.

”മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്..” എന്നാണ് സലിം കുമാറിന്റെ പ്രതികരണം.

ഒരു വിശ്വാസത്തെയും വ്രണപ്പെടുത്തുന്ന പരാമര്‍ശം താന്‍ നടത്തിയിട്ടില്ല എന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നല്‍കുന്നുണ്ട്. അതുപോലെ ശാസ്ത്രബോധം വളര്‍ത്തണമെന്നും ഭരണഘടന പറയുന്നുണ്ട്.

ഭരണഘടനയില്‍ പറയുന്നത് മാത്രമാണ് താനും പറഞ്ഞതെന്നും ഷംസീര്‍ വ്യക്തമാക്കിയിരുന്നു. എറണാകുളം കുന്നത്തുനാട് മണ്ഡലത്തില്‍ നടപ്പാക്കുന്ന വിദ്യാജോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സ്പീക്കറുടെ വിവാദപ്രസംഗം. അതേസമയം ഷംസീറിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തെത്തി.

ശാസ്ത്രവും മിത്തും ഒന്നാണെന്ന് പറഞ്ഞാല്‍ വകവെച്ചു കൊടുക്കാനാവില്ല. ചരിത്രം ചരിത്രമായും മിത്ത് മിത്തായും കാണണം. തെറ്റായ പ്രവണതകളെ പൊറുപ്പിക്കാനാവില്ല. ആരുടെ നേലും കുതിര കയറാം എന്ന ധാരണ വേണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.