അന്ന് മഹാരാജാസില്‍ വച്ച് ഒറ്റയ്ക്ക് നിന്ന് പടം വരച്ച കുട്ടിയെ ട്രോളി, അവളാണ് ജ്യോതിര്‍മയി; ഓര്‍മ്മ പങ്കുവച്ച് സലിം കുമാര്‍

മഹാരാജാസില്‍ വച്ച് ആദ്യമായി നടി ജ്യോതിര്‍മയിയെ കണ്ടതിനെ കുറിച്ച് പറഞ്ഞ് സലിം കുമാര്‍. കോളജില്‍ പെയിന്റിങ് മത്സരം നടക്കുമ്പോള്‍ കാഴ്ചക്കാരാരുമില്ലാതെ തനിയെ നിന്ന് ചിത്രം വരക്കുന്ന പെണ്‍കുട്ടിയെ കണ്ട കഥയാണ് നടന്‍ ഓര്‍ത്തെടുത്തത്. ചിത്രം നന്നായാലേ ആള്‍ക്കാര്‍ കാണാനുണ്ടാവൂ എന്ന് അന്ന് താന്‍ പറഞ്ഞു.

ആ പെണ്‍കുട്ടിയാണ് നടിയായും അമല്‍ നീരദിന്റെ ഭാര്യയായും മാറിയ ജ്യോതിര്‍മയി ആയത് എന്നാണ് സലിം കുമാര്‍ പറഞ്ഞത്. അമല്‍ നീരദിന്റെ അച്ഛനും പ്രശസ്ത എഴുത്തുകാരനും മഹാരാജാസ് കോളജിലെ മുന്‍ അധ്യാപകനുമായ പ്രൊഫ. സി.ആര്‍ ഓമനക്കുട്ടന്റെ പുസ്തക പ്രകാശനത്തിനിടെയാണ് സലിം കുമാര്‍ സംസാരിച്ചത്.

മമ്മൂട്ടി, ആര്‍. ഉണ്ണി അടക്കമുള്ള പ്രശസ്തര്‍ ഓമനക്കുട്ടന്റെ പുസ്തക പ്രകാശനത്തിന് എത്തിയിരുന്നു. ”മഹാരാജാസ് കോളജിന്റെ സെന്റര്‍ സര്‍ക്കിളില്‍ ഒരു പെയിന്റിങ് മത്സരം നടക്കുകയാണ്. അന്ന് അമല്‍ ഇവിടെ ചെയര്‍മാനാണ്. അമല്‍ പരിപാടിക്ക് നേതൃത്വം കൊടുത്ത് അവിടെ നില്‍പ്പുണ്ട്.”

”ഞാന്‍ നോക്കുമ്പോള്‍ ഒരു പെണ്‍കുട്ടി ആ കോപ്പറേറ്റീവ് സൊസൈറ്റിയുടെ സൈഡിലെ പേരമരത്തില്‍ കാന്‍വാസ് ചാരി വച്ചിട്ട് വരച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത് ആരുമില്ല ഈ പെണ്‍കുട്ടി ഒറ്റയ്ക്കാണ്, ഒരു കണ്ണട വച്ചിട്ടുണ്ട്. ഞാന്‍ അവിടെ അടുത്ത് ചെന്ന് ഇരുന്നു. അപ്പോള്‍ ഈ പെണ്‍കുട്ടിയുടെ അടുത്ത് ഞാന്‍ മാത്രമേയുള്ളൂ.”

”ബാക്കി എല്ലാ സ്ഥലത്തും നിറയെ ആളുകളുണ്ട്. ഞാന്‍ അവിടെ ഇരിക്കുന്നത് കണ്ടു ഈ പെണ്‍കുട്ടി എന്നെ തിരിഞ്ഞു നോക്കി ഞാന്‍ വരച്ചോളൂ എന്ന് കൈ കാണിച്ചു. മോളുടെ അടുത്ത് ആരും ഇല്ലാത്തത് നന്നായിട്ട് പടം വരയ്ക്കാത്തത് കൊണ്ടാണെന്നും പറഞ്ഞു. അവളാണ് ജ്യോതിര്‍മയി” എന്നാണ് സലിം കുമാര്‍.