ഒന്നിനും വേണ്ടി ഒരു സൗഹൃദവും സൂക്ഷിക്കരുത്, അത് ഞങ്ങള്‍ക്ക് അറിയാം, സാജന്‍ സൂര്യയുടെ വാക്കുകള്‍ വൈറലാവുന്നു

സൗഹൃദങ്ങളെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്ന നടനാണ് സാജന്‍ സൂര്യ, കോളേജ് കാലത്തെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള രസകരമായ സംഭവം ഓര്‍ക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പഴയ കാലത്തെ കുറിച്ച് താരം ഓര്‍ക്കുന്നത്. സാജന്‍ സൂര്യയുടെ വാക്കുകള്‍ ഇങ്ങനെ…

കോളേജ് മുതല്‍ കൂടെയുള്ള പ്രിയ സുഹൃത്തുക്കളാണ് പ്രശാന്തും ഷിബുവും. പ്രശാന്ത് തികഞ്ഞ ഭക്തനും സല്‍സ്വഭാവിയും ശുദ്ധനുമാണ്. ഷിബു എന്നെപോലെ എല്ലാം ആവശ്യത്തിനുമാത്രമുള്ള കൂട്ടത്തിലും. ഞങ്ങള്‍ 3 പേരും സാധാരണ കുടുബത്തില്‍ നിന്നാണ്. വീട്ടില്‍ നിന്നും ദിവസവും തരുന്ന ഒന്നിനും തികയാത്ത പോക്കറ്റ് മണി . 5 രൂപയ്ക്ക് ഒക്കെ Pocket Money എന്ന് പറയാമോ എന്നറിയില്ല പക്ഷേ ഞാനങ്ങനേ പറയുന്നുള്ളൂ എന്തെന്നാല്‍ എനിക്കും ഉണ്ടേ അങ്ങനെ പറയാന്‍ ആഗ്രഹം. കെ എസ് ആര്‍ ടിസി -ല്‍ പോകാന്‍ കണ്‍സെഷന്‍ ഉണ്ട്.

2 കണ്‍സെഷന്‍സ് അതും ഓര്‍ഡിനറി ബസില്‍ മാത്രം. ഏണിക്കര-സ്റ്റാച്യൂ , സ്റ്റാച്യൂ-കേശവദാസപുരം.ചുവന്ന ഫാസ്റ്റും പച്ച എക്‌സ്‌പ്രെസും ഒക്കെ ബസ് സ്റ്റോപ്പിലെ എന്നെ പുച്ഛിച്ചു കൊഞ്ഞനം കുത്തിയും കടന്നു പോകും. ഓര്‍ഡിനറിക്ക് ബസ് സ്റ്റോപ്പ് മാത്രം അലര്‍ജിയാണ് . ബസ് ദൂരേന്നു വരുമ്പോള്‍ കണ്ണാടിയില്‍ കൂടി ഡ്രൈവറുടെ കണ്ണുകളില്‍ നോക്കി മനശ്ശാസ്ത്രം പഠിക്കും, എന്നിട്ട് മുന്നോട്ടോടണോ പിന്നാലെ ഓടണോ എന്ന് തീരുമാനിക്കും. പിന്നാലെ ഓടിയാ ചിലപ്പോ ഏണിയില്‍ സ്ഥലം കിട്ടും. കാമുകി ബസ്സില്‍ ഉണ്ടെങ്കില്‍ എങ്ങനെയും ചാടിക്കേറും, കോളേജിലോ ട്യൂഷന്‍ സെന്റ്‌ററിലോ പരീക്ഷ, ചോദ്യോത്തര വേള എന്നിവയുണ്ടെങ്കില്‍ ബസ് കിട്ടത്തേയില്ല എന്താന്നറിയില്ല.

അന്നത്തെ സ്ഥിരം ഒളിച്ചു കളി കണ്ടക്ടര്‍മാരുമായാണ്. കാരണം പേരൂര്‍ക്കട വരെ Concession പതിച്ചാല്‍ ടൂഷന്‍ കഴിഞ്ഞ് സ്റ്റാച്യു വരെ പോകാന്‍ കൈയ്യിലെ 1 രൂപ മുടക്കണം. ഈ മിച്ചം പിടികുന്ന പൈസയില്‍ നിന്നാണ് ഇടയ്ക്കുള്ള സിനിമ ,കപ്പലണ്ടി , കാമുകിക്ക് ചോക്ലേറ്റ് , പറോട്ടയും പുഴ പോലെ ഒഴുകുന്ന സാമ്പാറും 3 ലഗേജും ഒക്കെ സാധ്യമാകൂ. നാട്ടില്‍ എല്ലാ ദൈവങ്ങളുടേയും പ്രീതി നേടി, കൂടുതല്‍ അനുഗ്രഹങ്ങള്‍ക്കായി ഞായറാഴ്ച്ച രാവിലെ ഞങ്ങള്‍ സിറ്റിയിലുള്ള അമ്പലങ്ങളില്‍ പോകും. അതിനും മിച്ചം പിടിക്കണം അല്ലാതെ വീട്ടീന്ന് 5 പൈസ തരില്ല. പ്രശാന്ത് ശുദ്ധ ഭക്തനായും, ഞങ്ങള്‍ പകുതി ഭക്തിയും ,പകുതി നയന സുഖത്തിനായും ആണ് പോക്ക്. (വായിനോട്ടം എന്നും പറയാം). നയന സുഖം ദീര്‍ഘിപ്പിക്കാന്‍ ഒരു മണിക്കൂര്‍ മ്യൂസിയത്തും പോയി ഇരിക്കും.

മൊബൈല്‍ അന്ന് ഇല്ലാത്തതു കൊണ്ട് രാവിലെ ഇറക്കുമ്പോ ലാന്‍ഡ്ല്‍ ഫോണില്‍ മിസ്ഡ് കോള്‍ അടിക്കും. ലാന്‍ഡ് കോളിനും അന്ന് മുടിഞ്ഞ പൈസയാ അതാ മിസ്ഡ് കോള്‍. റിങ് റിങ്ങ് ഇങ്ങനെ രണ്ടുവട്ടം അടിച്ചുകട്ട് ആക്കിയാല്‍ വീട്ടില്‍ നിന്ന് ഇറങ്ങി എന്നര്‍ത്ഥം. (3 വട്ടം അടിക്കുന്നത് കാമുകിയാ, ഞാന്‍ നിന്നെ ഓര്‍ക്കുന്നു എന്നര്‍ത്ഥം). ഒരു വെളുപ്പാന്‍കാലത്ത് ( ഞായറാഴ്ച 8 മണി ഇന്നും വെളുപ്പാന്‍കാലമാണേ) ഞാനും ഷിബുവും റിങ് കേട്ടില്ല. പ്രശാന്ത് കൈയ്യിലെ 2 രൂപയും കൊണ്ട് ഇറങ്ങി. 1 രൂപ അങ്ങോട്ട് 1 രൂപ ഇങ്ങോട്ട് , അമ്പലത്തില്‍ ഞങ്ങളെ കണ്ടില്ല. ഉറപ്പായും മ്യൂസിയത്തുവായിനോക്കികള്‍ വരാതിരിക്കില്ല എന്ന വിശ്വാസത്തില്‍ അവിടെനടന്നെത്തി.

അരമണിക്കൂര്‍ മ്യൂസിയം എന്‍ട്രന്‍സില്‍ കാത്തു. ഞങ്ങള്‍ വരുമെന്ന ഒടുക്കത്തെ ആത്മവിശ്വാസത്തില്‍ കൈയ്യിലുള്ള 1 രൂപയ്ക്ക് കപ്പലണ്ടി കൊറിച്ചു. രാവിലെ ഞങ്ങള്‍ പറ്റിച്ചതിന് ഞങ്ങളെ തെറി പറഞ്ഞ് 1 രൂപ ഒപ്പിക്കാല്ലോ. കപ്പലണ്ടി ദഹിച്ചപ്പോ ചിന്തിച്ചു എങ്ങനെ വീടെത്തും? 10 മണീടെ വെയിലും , 10 കിമീ ഉം ,വിശപ്പും മനസ്സില്‍ നിറഞ്ഞ ഞങ്ങളോടുള്ള പകയും താങ്ങി വിയത്ത് എരച്ച് വീട്ടിലെത്തി ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ എന്നെ വിളിച്ച് ദേഷ്യ സങ്കട സമ്മിശ്ര സ്വരത്തില്‍ ഒറ്റ ചോദ്യം. നീയൊക്കെ വരൂലാന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ കപ്പലണ്ടി വാങ്ങി തിന്നിലായിരുന്നടാ.

സൗഹൃദങ്ങള്‍ക്ക് ജീവന്റെ വിലയുണ്ട്. അത് ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്കുമറിയാം ശബരിക്കും. ഒന്നിനും വേണ്ടി ഒരു സൗഹൃദവും സൂക്ഷിക്കരുത്. അന്തമായി സ്‌നേഹിക്കുക വില കാലം നല്കും. പിണക്കങ്ങളും പരിഭവവും എല്ലാ ബന്ധങ്ങളിലും ഉണ്ടാവും, പിണക്കങ്ങള്‍ രാത്രി ഉറങ്ങുന്നതിന് മുന്‍പ് തീരണം. പുതിയ വെളിച്ചം തന്ന് സൂര്യനുദിക്കുന്നതു പോലെയാണ് കിടക്കില്‍ നിന്ന് ഉണരേണ്ടത് . ശുദ്ധമായ മനസ്സോടെ വെറുപ്പും പിണക്കങ്ങളുമില്ലാതെ ഇളിച്ചോണ്ട് ഉണരണം.