ഇത്തവണ ബിന്ദുവിന് ഒരു അവാര്‍ഡ് ഞാന്‍ പ്രതീക്ഷിച്ചിരുന്നു, ചാനലുകാര്‍ വിളിച്ച് ഇന്റര്‍വ്യൂ ഒക്കെ ചോദിച്ചിരുന്നു: സായ് കുമാര്‍

‘റോഷാക്ക്’ സിനിമയിലെ അഭിനയത്തിന് ബിന്ദു പണിക്കര്‍ക്ക് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നതായി സായ് കുമാര്‍. ഇതുവരെ കാണാത്തൊരു ഗെറ്റപ്പില്‍ നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രമായാണ് ബിന്ദു പണിക്കര്‍ റോഷാക്കില്‍ എത്തിയത്. നടിക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇതുപോലെ നേരത്തെ സൂത്രധാരനും അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു എന്നാണ് നടന്‍ പറയുന്നത്.

”റോഷാക്ക് എന്ന ചിത്രത്തിന് തന്നെ അവര്‍ഡ് പ്രതീക്ഷിച്ചിരുന്നു. മമ്മൂട്ടിക്ക് ബിന്ദുവിന് ആ ചിത്രത്തിന്റെ സംവിധായകന്‍ ക്യാമറാമാന്‍ ഇവര്‍ക്കൊക്കെ അവാര്‍ഡ് കിട്ടുമെന്ന് ഞാന്‍ ഓര്‍ത്തു. എന്തൊരു ഭംഗിയാണതിന്. ഞാന്‍ ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും റോഷാക്ക് കണ്ടതിന് ശേഷം മനസില്‍ ഒരു കല്ല് കയറ്റി വച്ചത് പോലെ ആയിരുന്നു.”

”രണ്ട് ദിവസത്തേക്ക് അതുണ്ടായിരുന്നു. എന്റെ ജീവിതത്തില്‍ ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ല. എത്ര നല്ല പടം ആണെങ്കിലും കണ്ട് കഴിഞ്ഞാല്‍ ഞാന്‍ അപ്പോള്‍ തന്നെ മനസില്‍ നിന്നും വിടും. പക്ഷേ ഇത് അങ്ങനെ ആയിരുന്നില്ല. മൊത്തത്തില്‍ ഒരു ഡാര്‍ക്ക് പടം ആയിരുന്നു റോഷാക്ക്” എന്നാണ് സായ് കുമാര്‍ പറയുന്നത്.

സൂത്രധാരന്‍ സിനിമ ഇറങ്ങിയപ്പോള്‍ ഉറപ്പായും ബിന്ദുവിന് ഒരു അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു എന്നും നടന്‍ വ്യക്തമാക്കി. ”അവസാന ഘട്ടം വരെ എത്തിയതായിരുന്നു. പിന്നീട് അത് പോയി. ഒരു ഭര്‍ത്താവ് എന്ന നിലയില്‍ അല്ല ഞാന്‍ ഇത് പറയുന്നത്.”

”പക്ഷേ ഇത്തവണ ബിന്ദുവിന് ഒരു അവാര്‍ഡ് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ശരിക്കും പറഞ്ഞാല്‍ അവാര്‍ഡ് പ്രഖ്യാപനം എന്നായിരുന്നെന്ന് പോലും എനിക്കറിയില്ലായിരുന്നു. കുറെ ചാനലുകാര്‍ വിളിച്ച് വന്നാല്‍ ഇന്റര്‍വ്യൂ തരമോ എന്ന് ചോദിച്ചപ്പഴാണ് ഞങ്ങള്‍ അറിയുന്നത്” എന്നാണ് സായ് കുമാര്‍ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.