പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല അവര്‍ വന്നിരുന്നത്.. കിട്ടുന്ന വേഷങ്ങള്‍ ഹീറോ ആണോ വില്ലനാണോ എന്നൊന്നും നോക്കാറില്ല: റോഷന്‍ മാത്യു

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് റോഷന്‍ മാത്യു. നാടകത്തില്‍ നിന്നാണ് റോഷന്‍ മാത്യു സിനിമയിലേക്ക് എത്തുന്നത്. സ്‌റ്റേജ് ഫ്രൈറ്റ് പ്രൊഡക്ഷന്‍സില്‍ ഓഡീഷന് പോയതിനെ കുറിച്ചും പിന്നീറോഷന്‍ മാത്യു ഇപ്പോള്‍ പറയുന്നത്.

മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ‘സ്റ്റേജ് ഫ്രൈറ്റ് പ്രൊഡക്ഷന്‍സ്’ എന്ന തിയേറ്റര്‍ ഗ്രൂപ്പ് കോളേജില്‍ അവരുടെ പുതിയ നാടകത്തിന്റെ ഓഡീഷന്‍ നടത്താന്‍ വന്നത്. ഉച്ച കഴിഞ്ഞുള്ള ക്ലാസുകള്‍ ഒഴിവാക്കി താന്‍ ആ ഓഡീഷനില്‍ പങ്കെടുത്തു.

അത് കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കകം അവരുടെ അടുത്ത ഓഡീഷനുള്ള മെയില്‍ തനിക്ക് വന്നു. മൂന്ന് ഓഡീഷനുകള്‍ക്ക് പോയപ്പോള്‍ അവരുടെ നാടകത്തില്‍ അഭിനയിക്കാനും സാധിച്ചു. സ്‌കൂളില്‍ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട് എന്നല്ലാതെ പ്രൊഫഷണല്‍ നാടകട്രൂപ്പ് എന്താണ്, രീതികള്‍ എന്താണ് എന്നൊന്നും അറിയില്ലായിരുന്നു.

മിക്ക ദിവസവും വൈകുന്നേരങ്ങളില്‍ റിഹേഴ്‌സലുണ്ടായിരുന്നു. അത് വളരെ നല്ലൊരു എക്‌സ്പീരിയന്‍സ് ആയിരുന്നു. സ്റ്റേജ് ഫ്രൈറ്റിലെ അംഗങ്ങളില്‍ പലരും പകല്‍ ജോലി ചെയ്യുന്നവര്‍ ആയിരുന്നു. പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ലാതെ, അവരെല്ലാം അവരുടെ താല്‍പര്യം കൊണ്ടാണ് തങ്ങളുടെ ജോലികള്‍ തീര്‍ത്ത ശേഷം റിഹേഴ്‌സലിനു വന്നിരുന്നത്.

അവിടെ നിന്നും കുറേ അധികം നല്ല ബന്ധങ്ങളും സഹൃദങ്ങളും ഉണ്ടായി. അതിലൂടെ മറ്റു നാടകങ്ങള്‍ക്കുള്ള ഓഡീഷന്‍സിനും റിഹേഴ്‌സലിനുമൊക്കെ താന്‍ പങ്കെടുത്തു തുടങ്ങി. നാടകത്തില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരേ പ്രാധാന്യമാണ്. അവിടെ വില്ലനുമില്ല, നായകനുമില്ല. അതില്‍ നമുക്ക് ചെയ്യാന്‍ പറ്റുന്ന ഒരു വേഷം ചെയ്യുക.

അതേ രീതി തന്നെയാണ് സിനിമയിലും താന്‍ പിന്തുടരുന്നത്. കിട്ടുന്ന വേഷങ്ങള്‍ ഹീറോ ആണോ വില്ലനാണോ എന്നൊന്നും നോക്കാറില്ല. ഒരേ തരം ക്യാരക്ടറുകള്‍ കിട്ടാതിരിക്കാന്‍ ഒരല്പം ശ്രദ്ധിക്കാറുണ്ട്. അതോടൊപ്പം താന്‍ ചെയ്യാന്‍ പോകുന്ന വേഷം തന്നെ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്നുണ്ടോയെന്നും ശ്രദ്ധിക്കാറുണ്ട് എന്നാണ് റോഷന്‍ മാത്യു ഒരു അഭിമുഖത്തില്‍ പറയുന്നത്.