കുറച്ചു ചേച്ചിമാര്‍ വന്ന് ചോദിച്ചു, ഇങ്ങനെയൊക്കെ ചെയ്യാമോ മോനേ? എന്ന്, എന്നാല്‍ എനിക്ക് സന്തോഷമാണ് തോന്നിയത്: റോഷന്‍ ബഷീര്‍

ദൃശ്യം സിനിമയിലൂടെ ഏറെ ശ്രദ്ധേയനായ നടനാണ് റോഷന്‍ ബഷീര്‍. തന്നെ ഇപ്പോഴും ആളുകള്‍ തിരിച്ചറിയുന്നത് ആ പേരിലാണ് എന്ന് തുറന്നു പറയുകയാണ് താരം. ദൃശ്യം റിലീസ് ചെയ്ത സമയത്ത് നടന്ന രസകരമായ ഒരു സംഭവമാണ് റോഷന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

താനിപ്പോഴും ഓര്‍ക്കുന്നുണ്ട്, ദൃശ്യം റിലീസ് ചെയ്ത ദിവസം, ഇന്റര്‍വെല്ലിന് പുറത്തിറങ്ങിയപ്പോള്‍ തിയേറ്ററില്‍ സിനിമ കാണാനെത്തിയ കുറച്ചു ചേച്ചിമാര്‍ അടുത്തു വന്നു. ഇങ്ങനെയൊക്കെ ചെയ്യാമോ മോനേ? എന്നു ചോദിച്ചു. അവരൊക്കെ സിനിമയെ അത്ര ഇന്‍വോള്‍വ്ഡ് ആയി സമീപിച്ചതു കണ്ടപ്പോള്‍ സന്തോഷം തോന്നി. ആ കഥാപാത്രം ഏറ്റു എന്നാണല്ലോ അവരുടെ പ്രതികരണം സൂചിപ്പിക്കുന്നത്.

ദൃശ്യം രണ്ടാം ഭാഗം ഇറങ്ങി കഴിഞ്ഞ് താനൊരിക്കല്‍ ജീത്തു സാറിനോട് പറഞ്ഞു, ഇതില്‍ അഭിനയിച്ചിട്ടില്ലെങ്കിലും സിനിമയില്‍ മൊത്തം താനുള്ള ഒരു ഫീലാണ് തോന്നിയതെന്ന്. ഇനി മൂന്നാം ഭാഗം ഇറങ്ങിയാലും ചിലപ്പോള്‍ വരുണ്‍ പ്രഭാകര്‍ അതിലും നിറഞ്ഞു നില്‍ക്കുന്നുണ്ടാവും. ഒരു നടനെന്ന രീതിയില്‍ തന്റെ നില്‍നില്‍പ്പിന് ഏറെ ഗുണം ചെയ്തിട്ടുള്ള ചിത്രമാണ് ദൃശ്യം. തമിഴിലും തെലുങ്കിലും തനിക്ക് അവസരങ്ങള്‍ തന്നത് ദൃശ്യമാണ്.

തമിഴിലും തെലുങ്കിലും ദൃശ്യം റീമേക്ക് ചെയ്തപ്പോള്‍ അതില്‍ അവസരം ലഭിച്ചു. തുടര്‍ന്ന് രണ്ട് ഭാഷകളിലും ആറോളം ചിത്രങ്ങളില്‍ അഭിനയിക്കാനും സാധിച്ചു. എന്നാല്‍ ഒരു നടനെന്ന രീതിയില്‍ ദൃശ്യം തനിക്ക് മുന്നിലൊരു ചലഞ്ച് കൂടി വെയ്ക്കുന്നുണ്ട്. ഇനി അതിനും അപ്പുറത്തു നില്‍ക്കുന്ന ഒരു കഥാപാത്രം ചെയ്താല്‍ മാത്രമേ ആ ഇമേജിനെ ബ്രേക്ക് ചെയ്യാന്‍ പറ്റൂ. അത്തരം നല്ല കഥാപാത്രങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് താന്‍ എന്നും റോഷന്‍ പറഞ്ഞു.