ഒരു സമൂഹത്തെ മുഴുവന്‍ നജീബ് അനുഭവിച്ച ക്രൂരതകളുടെ പേരില്‍ കുറ്റപ്പെടുത്തരുത്: അറബ് നടന്‍ റിക്ക് അബേ

‘ആടുജീവിത’ത്തിലെ നജീബിനുണ്ടായ അനുഭവം ആര്‍ക്കും സംഭവിക്കാം, അതിന്റെ പേരില്‍ ഒരു സമൂഹത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് അറബ് നടന്‍ റിക്ക് അബേ. ദുബായില്‍ ചിത്രത്തിന്റെ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴാണ് റിക്ക് അബേ പ്രതികരിച്ചത്.

ചിത്രത്തില്‍ നജീബിന്റെ മസ്റ ഉടമകളില്‍ ഒരാളുടെ വേഷം കൈകാര്യം ചെയ്ത താരമാണ് റിക്ക് അബേ. നജീബിന് ഉണ്ടായ ദുരനുഭവം ആര്‍ക്കും സംഭവിക്കാം എന്നാല്‍, നേരിടേണ്ടി വന്ന ക്രൂരതയുടെ പേരില്‍ ഒരു സമുഹത്തെ മുഴുവന്‍ പഴിക്കാനാവില്ല എന്നാണ് റിക്ക് അബേ പറയുന്നത്.

ആടുമേയ്ക്കുന്ന ജോലിക്കായി സൗദി അറേബ്യയിലെത്തി മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോകുന്ന നജീബിന്റെ അതിജീവനമാണ് ‘ആടുജീവിതം’. ബഹ്റൈനില്‍ പ്രവാസിയായിരുന്ന കാലത്ത് ബെന്യാമിന്‍ നജീബില്‍ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങളാണ് 2008ല്‍ നോവലായി പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷിലടക്കം ഒട്ടേറെ ഭാഷകളില്‍ പുസ്തകം വിവര്‍ത്തനം ചെയ്ത നോവല്‍ ഗള്‍ഫില്‍ നിരോധിക്കപ്പെട്ടിരുന്നു.

നജീബിനെ അറബി കൊണ്ടുപോയി മരുഭൂമിയില്‍ തള്ളുന്നതും ഭക്ഷണം പോലും നല്‍കാതെ പണി എടുപ്പിക്കുന്നതാണ് നോവല്‍ ഗള്‍ഫില്‍ നിരോധിക്കാന്‍ കാരണമായത്. അതുകൊണ്ട് തന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ യുഎഇയില്‍ മാത്രമേ സിനിമയ്ക്ക് പ്രദര്‍ശാനാനുമതി നല്‍കിയിട്ടുള്ളു.

അതേസമയം, ആഗോളതലത്തില്‍ 15 കോടി രൂപ കളക്ഷന്‍ ആടുജീവിതം ഓപ്പണിംഗ് ദിനത്തില്‍ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 7.75 കോടി രൂപയാണ് ചിത്രം ഇന്ത്യയില്‍ നിന്നും മാത്രം നേടിയത്. ബ്ലെസിയുടെ മേക്കിംഗിനെയും പൃഥ്വിരാജിന്റെയും ഡെഡിക്കേഷനെയും പുകഴ്ത്തുകയാണ് പ്രേക്ഷകര്‍ ഒന്നടങ്കം.