അമ്മയുമായുള്ള പ്രശ്‌നം പരിഹരിച്ചിട്ടില്ല, ഇരയ്ക്കും വേട്ടക്കാരനും രണ്ടു നീതി ഉറപ്പാക്കിയ സംഘടനയുടെ ആണധികാര രാഷ്ട്രീയത്തിനെതിരെ പോരാട്ടം തുടരും: രേവതി

സ്ത്രീ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരായ ആണധികാരത്തെ ചോദ്യം ചെയ്യാന്‍ സിനിമയിലെ വനിതാ കൂട്ടായ്മയ്ക്ക് കഴിഞ്ഞതായി ഡബ്ല്യു. സി .സി യുടെ രണ്ടാം വാര്‍ഷികാഘോഷ ചടങ്ങില്‍ അദ്ധ്യക്ഷയായ രേവതി പറഞ്ഞു. ലിംഗപരമായ വേര്‍തിരിവുകള്‍ക്കെതിരെയാണ് ഡബ്ല്യു.സി.സി ആദ്യമായി ശബ്ദം ഉയര്‍ത്തിയത്. അമ്മയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടില്ല. ഇപ്പോഴും ആ പേരാട്ടം തുടരുകയാണ്. ഫെഫ്കയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായി സ്ത്രീകളെ തീരുമാനിക്കാനും ഡബ്ല്യു.സി.സിയുടെ ഇടപെടലുകള്‍ വഴിയൊരുക്കിയതായി രേവതി പറഞ്ഞു.

ഒരു സുഹൃത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടപ്പോള്‍ അവള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു കൂട്ടായ്മ രൂപപ്പെട്ടത്. പിന്നീട് ഇരയ്ക്കും വേട്ടക്കാരനും രണ്ടു നീതി ഉറപ്പാക്കിയ എ.എം.എം.എയുടെ ആണധികാര രാഷ്ട്രീയത്തിനെതിരെ ശക്തമായി പോരാടാന്‍ സംഘടനക്കായി.

നൂറ്റാണ്ടുകളായി നിലനിന്നിരുന്ന പുരുഷാധിപത്യത്തെ ചോദ്യം ചെയ്തത് ഇഷ്ടമില്ലാത്തവരുമായി ഇപ്പോഴും നിയമയുദ്ധത്തിലാണെന്നും രേവതി പറഞ്ഞു. തമിഴ് സംവിധാകയന്‍ പാ രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. ഡോക്യുമെന്ററിക്ക് ഓസ്‌കാര്‍ നേടിയ നിര്‍മ്മാതാവ് ഗുനീത മോംഗ, ബോളിവുഡ് നടി സ്വര ഭാസ്‌കര്‍, സംവിധായകന്‍ ഡോ.ബിജു, ആശ ആച്ചി ജോസഫ്, അജിത, വിധു വിന്‍സെന്റ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സംഗീത നിശയും അരങ്ങേറി.