നടിയല്ലേ, നടിമാര്‍ ഇങ്ങനെയൊക്കെ പോകാമോ?, ഗതികെട്ട് ഞാന്‍ കമന്റ് ബോക്‌സ് ബ്ലോക്ക് ചെയ്തു: രശ്മി സോമന്‍

സുഹൃത്തും സഹപ്രവര്‍ത്തകനുമായ വിവേക് ഗോപന് വോട്ട് അഭ്യര്‍ത്ഥിച്ചതിന്റെ പേരില്‍ കടുത്ത അധിക്ഷേപമാണ് നേരിട്ടതെന്ന് നടി രശ്മി സോമന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചവറ നിയോജകമണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയയി മത്സരിക്കുകയാണ് വിവേക് ഗോപന്‍. കഴിഞ്ഞയാഴ്ച, മണ്ഡലത്തില്‍ നടന്ന റോഡ് ഷോയിലാണ് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങിനൊപ്പം രശ്മി സോമനും അതിഥിയായി പങ്കെടുത്തത്.

ഇതിന്റെ വിഡിയോ “താങ്ക്യൂ അപ്പച്ചി” എന്ന പേരില്‍ വിവേക് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത് വൈറലായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് രശ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചോടെ നിരവധിപേര്‍ വിമര്‍ശനവുമായി എത്തി. താന്‍ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട് പങ്കുവച്ച ഒരു പോസ്റ്റിനു താഴെയാണ് കുറേപ്പേര്‍ വിമര്‍ശനവുമായി എത്തിയത്. സംഘിയാണല്ലേ, ചാണകമാണല്ലേ എന്നൊക്കെയാണ് ചോദ്യങ്ങള്‍.

ഒരു രക്ഷയുമില്ല. ഒടുവില്‍ ഗതികെട്ട് കമന്റ് ബോക്‌സ് ബ്ലോക് ചെയ്തു എന്നാണ് രശ്മി വനിത ഓണ്‍ലൈനോട് പ്രതികരിച്ചിരിക്കുന്നത്. താന്‍ ഒരു സ്ത്രീയായതു കൊണ്ടാണോ എന്നെ ഇങ്ങനെ ആക്രമിക്കുന്നതെന്ന് അറിയില്ല. നടിയല്ലേ, നടിമാര്‍ ഇങ്ങനെയൊക്കെ പോകാമോ എന്നാണ്. ചില കമന്റുകള്‍. അതെന്താ നടിമാര്‍ക്ക് ഇതൊന്നും പാടില്ലേ എന്ന് രശ്മി ചോദിക്കുന്നു.

വിവേകിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് പരിപാടിയില്‍ പങ്കെടുത്തതില്‍ രാഷ്ട്രീയമില്ല എന്നാണ് രശ്മി പറയുന്നത്. ഒന്നിച്ച് സീരിയലില്‍ അഭിനയിക്കുന്നുണ്ട്. വിവേക് ക്ഷണിച്ചപ്പോള്‍ സന്തോഷത്തോടെയാണ് അവിടെയെത്തിയത്. അതിനെ രാഷ്ട്രീയമായി വളച്ചൊടിച്ച് കുറേപ്പേര്‍ സൈബര്‍ ആക്രമണം നടത്തുകയായിരുന്നു എന്ന് രശ്മി വ്യക്തമാക്കി.