ബ്രഹ്‌മപുരം സ്പന്ദിക്കുന്ന ടൈം ബോംബായിരുന്നു, സര്‍ക്കാര്‍ തന്നെ ആളുകളെ മാറ്റി പാര്‍പ്പിക്കണം: രഞ്ജി പണിക്കര്‍

ബ്രഹ്‌മപുരത്ത് അധികൃതര്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. അടിസ്ഥാന കാര്യങ്ങളില്‍ അധികൃതര്‍ക്ക് ജാഗ്രത ഇല്ലാതെ പോയി. മുമ്പും ഇവിടെ തീപിടിത്തമുണ്ടായിട്ടുണ്ട്. ബ്രഹ്‌മപുരം ഒരു സ്പന്ദിക്കുന്ന ടൈം ബോംബ് ആയിരുന്നു എന്നാണ് രഞ്ജി പണിക്കര്‍ പറയുന്നത്.

ഇത്രയധികം മാലിന്യം സംസ്‌ക്കരിക്കാതെ ഈ പ്രദേശത്ത് സംഭരിച്ചു എന്നത് തന്നെ ഗുരുതര കുറ്റകൃത്യമാണ്. തീപിടിത്തമുണ്ടാകുമെന്ന ബോധ്യമില്ലായിരുന്നു എന്ന ഒരു വിഭാഗത്തിന്റെ വാദം മുഖവിലക്ക് എടുക്കാനാകില്ല. മുമ്പും ഇവിടെ തീപിടിത്തമുണ്ടായിട്ടുണ്ട്.

ബ്രഹ്‌മപുരം ഒരു സ്പന്ദിക്കുന്ന ടൈം ബോംബ് ആയിരുന്നു. തീപിടിത്തമുണ്ടായ ശേഷം പ്രശ്‌നം കൈകാര്യം ചെയ്യുന്നതിലും അധികൃതര്‍ക്ക് വീഴ്ച പറ്റി. അടിസ്ഥാന കാര്യങ്ങളില്‍ അധികൃതര്‍ക്ക് ജാഗ്രത ഇല്ലാതെ പോയി. ബ്രഹ്‌മപുരത്ത് എന്താണ് സംഭവിച്ചതെന്നതില്‍ കൃത്യമായ അന്വേഷണം വേണം.

ഉത്തരവാദികള്‍ ജനങ്ങളോട് മറുപടി പറയണം. കഴിഞ്ഞ പത്ത് ദിവസമായി ഈ പ്രദേശത്തെ ജനങ്ങളിത് അനുഭവിക്കുകയാണ്. കേരളത്തില്‍ പല സ്ഥലത്തും ഇത്തരം ഭീഷണി ഉണ്ട്. ദുരന്തം സംഭവിച്ച ശേഷം, പറഞ്ഞിട്ട് കാര്യമില്ലെന്ന് പറയുന്നത് ശരിയല്ല.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം. കൊച്ചി വിട്ടു പോകാന്‍ ഇടമില്ലാത്തവര്‍ എന്ത് ചെയ്യുമെന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കല്‍ അടക്കം നടത്തേണ്ടത് സര്‍ക്കാരാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ ദുരന്ത നിവാരണ കര്‍മ്മ പരിപാടി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ തുറന്ന് സമ്മതിക്കണം.

മുന്‍ കാലപരിചയമില്ലെന്ന് പറയുകയല്ല വേണ്ടത്. ദുരന്തം മുന്നില്‍ കണ്ട് കൃത്യമായ കാര്യങ്ങളും നടപടികളും സ്വീകരിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ് എന്നാണ് രഞ്ജി പണിക്കര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുന്നത്.