ഇന്നസെന്റ് മരിച്ച സമയത്ത് ഡബ്ല്യു.സി.സിയിലെ അംഗങ്ങള്‍ എവിടെ ആയിരുന്നു? പ്രതികരിച്ച് രമ്യ നമ്പീശന്‍

കഴിഞ്ഞ നാല് പതിറ്റാണ്ടോളം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന മലയാളികളുടെ പ്രിയ താരം ഇന്നസെന്റ് അടുത്തിടെയാണ് വിട പറഞ്ഞത്. മാര്‍ച്ച് 26ന് ആയിരുന്നു ഇന്നസെന്റ് അന്തരിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം താരത്തെ അവസാനമായി ഒരു നോക്കു കാണാനായി എത്തിയിരുന്നു.

എന്നാല്‍ തിരക്കഥാകൃത്തും ഡബ്ല്യൂസിസിയിലെ അംഗവുമായ ദീദി ദാമോദരന്‍ ഇന്നസെന്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇന്നസെന്റിന്റെ മരണം നല്‍കുന്ന വേദനയിലും അതിജീവിതയോട് അനാദരവ് കാട്ടിയ താരത്തിന് മാപ്പില്ല എന്നായിരുന്നു ദീദിയുടെ വാക്കുകള്‍.

ഇതിന് പിന്നാലെ ഇന്നസെന്റിനെ കാണാന്‍ ഡബ്ല്യൂസിസി അംഗങ്ങള്‍ എത്താതിരുന്നതും ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ഇന്നസെന്റിന്റെ മരണം ഡബ്ല്യൂസിസി ബഹിഷ്‌ക്കരിച്ചതാണോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് നടി രമ്യ നമ്പീശന്‍ ഇപ്പോള്‍. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.

‘ഇന്നസെന്റ് മരിച്ച സമയത്ത് ഡബ്ല്യൂസിസിയിലെ അംഗങ്ങള്‍ അവിടെ എത്തിയില്ല, റീത്ത് വച്ചില്ല എന്ന ചര്‍ച്ചകളൊക്കെ നടന്നിരുന്നു അതൊക്കെ കേട്ടിരുന്നോ?’ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് രമ്യ നമ്പീശന്റെ മറുപടി. ‘എന്തോ ചില കാര്യങ്ങള്‍ ഞാന്‍ കേള്‍ക്കാറില്ല’ എന്നാണ് തമാശയോടെ രമ്യ പറയുന്നത്.

ഈ വിഷയത്തില്‍ സംവിധായിക ശ്രുതി ശരണ്യവും പ്രതികരിച്ചു. ”അത് വളരെ വ്യക്തിപരമായിട്ടുള്ള കാര്യങ്ങള്‍ അല്ലേ, അതുകൊണ്ട് അതിനോട് വിയോജിപ്പുകളുണ്ടാവും യോജിപ്പുകളുണ്ടാവാം. ഇതുമായിട്ട് അതിന് ബന്ധമില്ലല്ലോ” എന്നാണ് സംവിധായിക പറഞ്ഞത്.