ആദ്യ ഡയലോഗ് ആറു വിധത്തില്‍ ചെയ്തു കാണിച്ചു, എത്ര നിര്‍ബന്ധച്ചിട്ടും അതിനു പ്രതിഫലം വാങ്ങാൻ സിദ്ദിക്ക തയ്യാറായില്ല: രഞ്ജിത്ത് ശങ്കര്‍

സണ്ണി സിനിമയില്‍ സിദ്ദിഖ് അവതരിപ്പിച്ച ജേക്കബ് എന്ന കഥാപാത്രത്തെ കുറിച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. ജേക്കബിന്റെ ആദ്യ ഡയലോഗ് ആറു വിധത്തില്‍ സിദ്ദിഖ് ചെയ്തു കാണിച്ചു. അതില്‍ നിന്നാണ് ഒന്ന് തിരഞ്ഞെടുത്തതെന്നും സംവിധായകന്‍ പറയുന്നു. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് നന്ദി പറഞ്ഞ് സംവിധായകന്‍ എത്തിയത്.

രഞ്ജിത്ത് ശങ്കറിന്റെ കുറിപ്പ്:

സണ്ണി നിറഞ്ഞ മനസ്സോടെ സ്വീകരിക്കപ്പെടുമ്പോള്‍ നന്ദി പറയേണ്ട ഒരുപാട് പേരുണ്ട്. ആദ്യം ഓര്‍മ്മ വരുന്നത് സിദ്ദീക്ക് ഇക്കയെ ആണ്. സണ്ണിയിലെ ജേക്കബ് ആവാന്‍ ഇക്കയെ വിളിക്കാന്‍ എനിക്ക് മടി ആയിരുന്നു. ആദ്യമായി ചെയ്യുന്ന പടത്തില്‍ ഇത്ര ചെറിയ ഒരു വേഷം, അതും ശബ്ദം മാത്രം.. പക്ഷേ ആ കഥാപാത്രം വര്‍ക്കാവാന്‍ അത് പോലെ ഒരു നടന്‍ വേണമെന്നും ഉറപ്പായിരുന്നു. ഒടുവില്‍ ജയന്‍ ആണ് ഇക്കയെ വിളിക്കുന്നത്.

അദ്ദേഹം അന്ന് തന്നെ എന്നെ വിളിച്ചു ജേക്കബിനെ കുറിച്ച് അന്വേഷിച്ചു. എപ്പോ ഡബ്ബ് ചെയ്യാന്‍ വരണം എന്ന് മാത്രം പറഞാല്‍ മതിയെന്ന് പറഞ്ഞു ഫോണ്‍ വെച്ചു. പറഞ്ഞ സമയത്ത് ഇക്ക വന്നു. സീന്‍ കണ്ടു. ജേക്കബിനെ കുറിച്ച് എന്റെ മനസ്സിലുള്ളത് എന്താണെന്ന് ചോദിച്ചു. ഡബ്ബ് ചെയ്യാന്‍ കയറി ജേക്കബിന്റെ ആദ്യ ഡയലോഗ് ആറു വിധത്തില്‍ എന്നെ ചെയ്തു കാണിച്ചു. ആറു വ്യത്യസ്തരായ ജേക്കബ്മാര്‍. ഇതില്‍ ഏതു വേണമെന്ന് ഞങ്ങള്‍ തമ്മില്‍ ഒരു ധാരണ ആയതിനു ശേഷം അദ്ദേഹം തനി തല്ലിപ്പൊളി ആയ ജേക്കബ് എട്ടനായി.

എത്ര നിര്‍ബന്ധച്ചിട്ടും അതിനു പ്രതിഫലം വാങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. അതിനു ശേഷവും സണ്ണിയുടെ ഓരോ വിശേഷങ്ങളും അദ്ദേഹം അന്വേഷിച്ചു കൊണ്ടിരുന്നു. സിനിമ കണ്ടു ഇന്ന് രാവിലെ അദ്ദേഹം ആവേശത്തോടെ വിളിച്ചു. മുഖമില്ലാത്ത, ശബ്ദം കൊണ്ട് മാത്രം ഒരു കഥാപാത്രത്തെ വിജയിപ്പിക്കുക എന്നത് ഒരു നടന്റെ ഏറ്റവും വലിയ വെല്ലുവിളി തന്നെയാണ്. സണ്ണി കണ്ടപ്പോള്‍ എവിടെയോ ഉള്ള ക്രൂരനായ ജേക്കബ് ഏട്ടനെ കൂടെ നിങ്ങള്‍ കണ്ടെങ്കില്‍ അതിനു നന്ദി പറയേണ്ടത് സിദ്ദിക്കയോടാണ്.