കഥ കേട്ടു കഴിഞ്ഞപ്പോള്‍ ജയസൂര്യക്ക് ധാരാളം സംശയങ്ങളുണ്ടായി, എന്നാല്‍ സിനിമ ഉപേക്ഷിക്കാന്‍ പറഞ്ഞു, ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഫോണ്‍ വിളിച്ചു: രഞ്ജിത്ത് ശങ്കര്‍

ജയസൂര്യയുടെ കരിയറിലെ നൂറാമത്തെ ചിത്രമായാണ് രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘സണ്ണി’ എത്തുന്നത്. താന്‍ ആദ്യം കഥ പറഞ്ഞപ്പോള്‍ ജയസൂര്യ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുകയും പിന്മാറുകയും ചെയ്തിരുന്നുവെന്നാണ് രഞ്ജിത്ത് ശങ്കര്‍ ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

നേരത്തെ തന്നെ ഒരാള്‍ മാത്രം അഭിനയിക്കുന്ന ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ലോക്ഡൗണ്‍ കാലത്ത് പല തരത്തിലുള്ള കഥകള്‍ ആലോചിച്ചു. അങ്ങനെയാണ് സണ്ണി എന്ന സിനിമയെ കുറിച്ചുള്ള ആശയം ഉണ്ടാകുന്നത്. കഥ എഴുതുമ്പോള്‍ ജയസൂര്യ തന്റെ മനസില്‍ ഉണ്ടായിരുന്നില്ല. താന്‍ ഇങ്ങനെ കഥ എഴുതുന്നുണ്ടെന്ന് നടന് അറിയില്ലായിരുന്നു.

ആയിടക്കാണ് താടിയൊക്കെ വളര്‍ത്തി വ്യത്യസ്ത ഗെറ്റപ്പില്‍ ജയസൂര്യയെ കാണുന്നത്. തന്റെ സണ്ണി മുന്നില്‍ നില്‍ക്കുന്നത് പോലെ തോന്നി. ജയനോട് കഥ പറഞ്ഞു. ജയന്‍ എക്‌സൈറ്റഡായി. കഥ കേട്ടു കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് ധാരാളം സംശയങ്ങളുണ്ടായി. ഇത്രയും സംശയങ്ങളുണ്ടെങ്കില്‍ അത് അവിടെ വച്ച് ഉപേക്ഷിക്കാന്‍ താന്‍ പറഞ്ഞു.

ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ ജയസൂര്യ തന്നെ വിളിച്ചു. ഈ കഥാപാത്രം തന്നെ ഒരുപാട് വേട്ടയാടുന്നുണ്ടെന്നും സ്വപ്നത്തില്‍ പോലും പ്രത്യക്ഷനായെന്നും ജയന്‍ പറഞ്ഞു. വീണ്ടും തങ്ങള്‍ ഒന്നിച്ചിരുന്നു. ഒരു മണിക്കൂര്‍ കൊണ്ട് എല്ലാം സെറ്റാവുകയായിരുന്നു എന്നാണ് രഞ്ജിത് ശങ്കര്‍ പറയുന്നത്. സെപ്റ്റംബര്‍ 23ന് ആണ് ആമസോണ്‍ പ്രൈമില്‍ സണ്ണി റിലീസ് ചെയ്യുന്നത്.