റിലീസ് വൈകില്ല, സിനിമയ്ക്ക് യഥാര്‍ത്ഥ ജീവിതവുമായി യാതൊരു ബന്ധവുമില്ല: റാണ

‘കാന്ത’ സിനിമയ്ക്ക് യഥാര്‍ത്ഥ ജീവിതവുമായി യാതൊരു ബന്ധവുമില്ലെന്ന് നടന്‍ റാണ ദഗുബതി. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ച വിഷയത്തിലാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ റാണ പ്രതികരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് റാണ പ്രതികരിച്ചത്.

”അടിസ്ഥാനരഹിതം, സിനിമയ്ക്ക് യഥാര്‍ത്ഥ ജീവിതവുമായി യാതൊരു ബന്ധവുമില്ല. നവംബര്‍ 14ന് തിയേറ്ററുകളില്‍ കാണാം” എന്ന് റാണ എക്സില്‍ കുറിച്ചു. സിനിമയില്‍ എംകെ ത്യാഗരാജഭാഗവതരെ അപകീര്‍ത്തികരമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ ആയിരുന്നു മദ്രാസ് ഹൈക്കോടതി സിനിമയുടെ നിര്‍മ്മാതാക്കളായ ദുല്‍ഖറിനും റാണക്കും അയച്ചത്.

ത്യാഗരാജഭാഗവതരുടെ കുടുംബമാണ് ഹര്‍ജിക്കാര്‍. ചിത്രത്തിന്റെ റിലീസ് തടയണം എന്നാണ് ഇവരുടെ ആവശ്യം. ചിത്രത്തിന്റെ കഥ തങ്ങളെ അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്തിട്ടില്ല എന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞത്. 18ന് കേസ് വീണ്ടും പരിഗണിക്കും. ഈ കേസ് കാരണം സിനിമയുടെ റിലീസ് നീളാന്‍ സാധ്യതയുണ്ട് എന്ന വാര്‍ത്തകള്‍ എത്തിയിരുന്നു.

അതേസമയം, സെല്‍വമണി സെല്‍വരാജ് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസുംറാണ ദഗുബതിയുടെ സ്പിരിറ്റ് മീഡിയയും ചേര്‍ന്നാണ് കാന്ത നിര്‍മ്മിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗുബാട്ടി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read more

ടികെ മഹാദേവന്‍ എന്ന നടന്‍ ആയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോള്‍, പൊലീസ് ഓഫിസര്‍ ആയാണ് റാണ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോര്‍സെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്.