മമ്മൂക്കയോട് സമൂഹത്തിനുള്ള ഭയം കലര്‍ന്ന കാഴ്ച്ചപ്പാട് തെറ്റ്: പിഷാരടിയ്ക്ക് പറയാനുള്ളത്

മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമയിലെത്തിയിട്ട് 48 വര്‍ഷങ്ങളായി. ഇപ്പോഴും മമ്മൂട്ടിയ്ക്ക് കൈ നിറയെ ചിത്രങ്ങളാണ്. രമേശ് പിഷാരടി ഒരുക്കുന്ന ഗാനഗന്ധര്‍വ്വനാണ് റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രം. പിന്നാലെ മാമാങ്കം, ഷൈലോക്ക് പോലുള്ള ചിത്രങ്ങള്‍ വരുന്നു. പുതുമുഖ സംവിധായകര്‍ക്കും അല്ലാത്തവര്‍ക്കും കഥ പറയാന്‍ അവസരം കൊടുക്കുന്ന പ്രകൃതമാണ് മമ്മൂട്ടിയുടേത്. എന്നാല്‍ മമ്മൂട്ടിയെ കുറിച്ച് സമൂഹത്തിന് ഭയം കലര്‍ന്ന ഒരു കാഴ്ചപ്പാടുണ്ട്. അത്തരത്തില്‍ ഭയക്കേണ്ട ഒരാളല്ല മമ്മൂട്ടി എന്നാണ് പിഷാരടി പറയുന്നത്.

“ആ ഭയമൊരു ബഹുമാനമാണ്. ഉദാഹരണമായി പറഞ്ഞാല്‍ ദൈവഭയമെന്ന് പറയുന്നു. ശരിക്കുമത് ഒരു ഭയമല്ലല്ലോ. അത് ഒരു ആരാധന കൊണ്ടോ ബഹുമാനം കൊണ്ടോ ഒരാള്‍ക്ക് ഒരാളോട് തോന്നുന്നതാണ്. അത്തരക്കാരോട് നമ്മള്‍ ഓടിച്ചെന്ന് കേറി കൂട്ടുകാരോട് പെരുമാറുന്നതു പോലെ പെരുമാറില്ല. ഇക്കയുടെ അക്കൂട്ടത്തില്‍ പെടുന്ന ഒരാളാണ്. അതിനെ ഭയമായി കണ്ട് ആള്‍ക്കാര്‍ ചിത്രീകരിക്കുകയാണ്. അവിടെ ആള്‍ക്കാര്‍ക്ക് ഒരു തിരിച്ചറിവാണ് ആവശ്യം. നമ്മള്‍ ഒരാളോട് എവിടെ എന്ത് സംസാരിക്കണം, എപ്പോള്‍ സംസാരിക്കണം, എങ്ങനെ സംസാരിക്കണം എന്നത് തിരിച്ചറിവാണ്. ആ അവസ്ഥയെ പൊതുസമൂഹം ഒറ്റയടിയ്ക്ക് ഭയമായി ചിത്രീകരിക്കുകയാണ്.” മനോരമയുമായുള്ള അഭിമുഖത്തില്‍ പിഷാരടി പറഞ്ഞു.

പഞ്ചവര്‍ണ്ണ തത്തയ്ക്ക് ശേഷം രമേശ് പിഷാരടി ഒരുക്കുന്ന ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തില്‍ പുതുമുഖം വന്ദിതയാണ് നായിക. മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി,ഹരീഷ് കണാരന്‍, മനോജ് .കെ .ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു .

രമേഷ് പിഷാരടിയും ഹരി .പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധര്‍വ്വന്റെ ഛായാഗ്രാഹകന്‍ അഴകപ്പനാണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വ്വന്റെ നിര്‍മ്മാണം ശ്രീലക്ഷ്മി, ശങ്കര്‍ രാജ്, സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ വിതരണം. ഈ മാസം 27 ന് ചിത്രം തിയേറ്ററുകളിലെത്തും.