'സല്‍മാനെ കെട്ടിപ്പിടിച്ചതിന് ദേഷ്യപ്പെട്ടു, സെറ്റിലെ ലൈറ്റ് മുഴുവന്‍ ഓഫ് ചെയ്ത് തട്ടിവിളിച്ച് പേടിപ്പിച്ചു'; രജനികാന്തിനെ കുറിച്ച് രംഭ, വിമര്‍ശനം

നടി രംഭ നല്‍കിയ ഒരു അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരിക്കുന്നത്. ഒരു കാലത്ത് തെന്നിന്ത്യയിലെ ഗ്ലാമര്‍ താരമായിരുന്ന രംഭ വിവാഹശേഷം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടെയാണ് രജനികാന്ത് ഒപ്പിച്ച തമാശയെ കുറിച്ച് രംഭ പറഞ്ഞത്.

രജനിക്കൊപ്പം അരുണാചലത്തില്‍ അഭിനയിക്കുന്ന സമയത്ത് സെറ്റിലെ ലൈറ്റുകള്‍ എല്ലാം ഓഫ് ചെയ്ത് പറ്റിക്കാന്‍ ശ്രമിച്ചുവെന്നാണ് രംഭ പറഞ്ഞത്. ”സല്‍മാന്‍ ഖാനൊപ്പം ബന്ധന്‍ എന്ന ചിത്രം ഷൂട്ട് ചെയ്യുന്നതിനൊപ്പമാണ് രജനീകാന്തിനൊപ്പമുള്ള അരുണാചലം ചെയ്യുന്നത്. ഒരു ദിവസം സല്‍മാനും ജാക്കി ഷറോഫും അരുണാചലത്തിന്റെ സെറ്റില്‍ എത്തി.”

”ഞാന്‍ അവരെ ആലിംഗനം ചെയ്തപ്പോള്‍ രജനി സാര്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. പിന്നീട് ഒരാള്‍ വന്ന് പറഞ്ഞു രജനി സാര്‍ എന്നോട് ദേഷ്യത്തിലാണെന്ന്. ഞാന്‍ ആശ്ചര്യപ്പെട്ടുപോയി. എന്താണ് സംഭവിച്ചതെന്ന് ഞാന്‍ രജനി സാറിനോട് ചോദിച്ചു.”

”തന്നോട് വളരെ ഫോര്‍മലായി പെരുമാറിയിട്ട് നോര്‍ത്തില്‍ നിന്ന് വന്ന നടന്മാരെ കെട്ടിപ്പിടിച്ചത് എന്തിനാണ് എന്നാണ് എന്നോട് ചോദിച്ചത്. അദ്ദേഹവും ടീമും എന്നെ കളിപ്പിച്ചതും എനിക്ക് ഓര്‍മയുണ്ട്. അവര്‍ ലൈറ്റ് ഓഫ് ചെയ്തതിന് ശേഷം അപ്രതീക്ഷിതമായി ആരോ എന്നെ പിന്നില്‍ നിന്ന് തട്ടിവിളിച്ചു. ഞാന്‍ അലറിവിളിച്ചു.”

”ലൈറ്റ് ഓണ്‍ ചെയ്തതിന് ശേഷം ആരാണ് എന്നെ തൊട്ടത് എന്ന ചര്‍ച്ചയുണ്ടായി. പിന്നീടാണ് രജനി സാറാണ് എന്നെ പ്രാങ്ക് ചെയ്തത് എന്ന് അറിയുന്നത്” എന്നാണ് രംഭ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.

രംഭയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍, രംഭയ്ക്ക് രജനികാന്തില്‍ നിന്നും ദുരനുഭവം എന്ന് വ്യഖ്യാനിച്ച് പ്രചരിപ്പിക്കുകയാണ്. വിജയ് ആരാധകരാണ് ഇതിന് പിന്നില്‍ എന്ന അഭ്യൂഹങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. സൂപ്പര്‍ സ്റ്റാര്‍ പട്ടത്തിന് പേരിന് പിന്നാലെ നടക്കുന്ന ഫാന്‍ ഫൈറ്റ് ആണിത് എന്നാണ് ചര്‍ച്ചകള്‍.