ആ നിബന്ധനകള്‍ എനിക്ക് അസാദ്ധ്യമായിരുന്നു, സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാതിരിക്കാനുള്ള യഥാര്‍ത്ഥം കാരണം ഇതാണ്: രജനികാന്ത്

താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാതിരുന്നതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കി രജനികാന്ത്. ഡോ. രാജന്‍ രവിചന്ദ്രന്റെ ഉപദേശത്തെ തുടര്‍ന്നാണ് താന്‍ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള തീരുമാനം പിന്‍വലിച്ചത് എന്നാണ് രജനികാന്ത് പറയുന്നത്. തന്റെ ആരോഗ്യം മോശമായതിനെ തുടര്‍ന്നാണ് രാഷ്ട്രീയത്തില്‍ ഇറങ്ങാതിരുന്നത് എന്നാണ് രജനികാന്ത് പറയുന്നത്.

പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. രാജന്‍ രവിചന്ദ്രന്റെ സാപ്പിയന്‍സ് ഫൗണ്ടേഷന്റെ 25 വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു രജനി. രജനികാന്തിനെ 2010 മുതല്‍ ചികില്‍സിക്കുന്ന ഡോക്ടറാണ് ഡോ. രാജന്‍ രവിചന്ദ്രന്‍.

രജനികാന്തിന്റെ വാക്കുകള്‍:

ആദ്യം വൃക്ക അസുഖം കണ്ടെത്തിയപ്പോള്‍ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ അവിടുത്തെ പരിചരണം തൃപ്തികരമായിരുന്നില്ല. അക്കാലത്താണ് ഡോ. രാജനെ കാണുന്നത്. അന്ന് എന്റെ 60 ശതമാനം വൃക്കയും തകരാര്‍ ആയിരുന്നു. അദ്ദേഹം കൃത്യമായ ആരോഗ്യ നിര്‍ദേശം നല്‍കി. അത് വളരെക്കാലം നന്നായി പാലിച്ചു. എന്നാല്‍ ഒരു ഘട്ടത്തില്‍ വൃക്ക മാറ്റിവയ്ക്കല്‍ അനിവാര്യമായി. ഡോ രാജന്‍ തന്നെയാണ് തന്നെ അമേരിക്കയിലെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്.

അദ്ദേഹം തന്നോടൊപ്പം അമേരിക്കയിലേക്കും വന്നു. എന്റെ അടുത്ത സുഹൃത്താണ്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും എന്ന് പ്രഖ്യാപിച്ചയുടനാണ് ലോകം കൊവിഡ് തരംഗത്തിന് സാക്ഷിയാകുന്നത്. കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മയോ ക്ലിനിക്കില്‍ നടത്തിയ ശേഷം പ്രതിരോധ മരുന്നുകള്‍ കഴിക്കുന്ന കാലമായിരുന്നു അത്. എങ്കിലും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ സാധിക്കില്ലായിരുന്നു.

ഇത് സംബന്ധിച്ച് അന്ന് ഡോ. രാജനുമായി ചര്‍ച്ച നടത്തി. തന്റെ രാഷ്ട്രീയ പ്രവേശന തീരുമാനത്തോട് അദ്ദേഹം യോജിച്ചില്ല. എന്റെ തീരുമാനം മാറ്റുന്നില്ലെങ്കില്‍ ചില നിബന്ധനകള്‍ അംഗീകരിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങാമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. എല്ലാ യോഗത്തിലും മാസ്‌ക് ധരിക്കണം. ജനങ്ങളില്‍ നിന്നും പത്ത് അടി മാറിനില്‍ക്കണം. എന്നാല്‍ ഈ രണ്ട് വ്യവസ്ഥകളും അസാധ്യമായിരുന്നു. ജനങ്ങള്‍ തന്നെ മാസ്‌ക് ഇല്ലാതെ കാണാന്‍ ആവശ്യപ്പെടും.

ജനങ്ങള്‍ കൂട്ടത്തോടെ എത്തുന്ന വേദികളില്‍ ദൂരം പാലിക്കാന്‍ സാധിക്കില്ല. ഈ കാര്യത്താല്‍ രാഷ്ട്രീയ പ്രവേശനം നടത്തുന്നില്ലെന്ന് പറഞ്ഞാല്‍ രജനികാന്തിന് രാഷ്ട്രീയം പേടിയാണ് എന്ന് അവര്‍ പറയും, തന്റെ വില പോകും ഇത്തരത്തില്‍ തീര്‍ത്തും ആശയകുഴപ്പത്തിലായിരുന്നു. എന്നാല്‍ ഡോ.രാജന്‍ എന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് മാധ്യമങ്ങളോടും, ആരാധകരോടും പറയാം എന്ന് പറഞ്ഞ് മുന്നോട്ടുവന്നു. അങ്ങനെയാണ് ഞാന്‍ സജീവ രാഷ്ട്രീയത്തിലേക്കുള്ള ശ്രമം ഒഴിവാക്കിയത്.