'ഒരുപറ്റം കലാകാരന്മാരുടെ ആത്മാര്‍ത്ഥ ശ്രമത്തെ ചില വ്യക്തിവിരോധങ്ങളുടെ പേരില്‍ കാണാതിരിക്കരുത്'

ഷെയ്ന്‍ നിഗത്തിന്റേതായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് വലിയ പെരുന്നാള്‍. ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച് പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചും പിന്തുണച്ചും രംഗത്ത് വന്നിരിക്കുകയാണ് ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവി. വലിയപെരുന്നാളില്‍ നല്ലൊരു സിനിമ ഒരുക്കാനുള്ള എല്ലാ ശ്രമങ്ങളും കാണാന്‍ സാധിക്കുന്നുണ്ടെന്നും ഒരുപറ്റം കലാകാരന്മാരുടെ ആത്മാര്‍ത്ഥ ശ്രമത്തെ ചില വ്യക്തിവിരോധങ്ങളുടെ പേരില്‍ കാണാതിരിക്കരുതെന്നും രാജീവ് രവി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

“സിനിമയെന്ന കലാരൂപത്തെ വര്‍ണ്ണ/ജാതി-മത വേര്‍തിരിവുകള്‍ക്കപ്പുറം ആസ്വദിക്കുന്നവരാണ് നമ്മളെല്ലാവരും. ഒരു സിനിമ അതിന്റെ സത്യത്തില്‍ നിന്നുകൊണ്ട് കാണാനും അംഗീകരിക്കാനും തയ്യാറാകണം. വലിയപെരുന്നാളില്‍ നല്ലൊരു സിനിമ ഒരുക്കാനുള്ള എല്ലാ ശ്രമങ്ങളും നമുക്ക് കാണാന്‍ സാധിക്കും. അതിന്റെ അണിയറക്കാര്‍ ഈ ചിത്രത്തെ മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ഒരുപറ്റം കലാകാരന്മാരുടെ ആത്മാര്‍ത്ഥ ശ്രമത്തെ ചില വ്യക്തിവിരോധങ്ങളുടെ പേരില്‍ കാണാതിരിക്കരുത്. അതിനു വേണ്ടി എടുത്ത അവരുടെ ശ്രമങ്ങളെ നിഷ്‌കരുണം തള്ളരുത്. ആ പ്രവണത നമ്മുടെ സിനിമയ്ക്കും ഭാഷയ്ക്കുമൊന്നും ഒരു തരത്തിലും ഗുണം ചെയ്യില്ല. മറിച്ച് ദോഷം ചെയ്യും.” രാജീവ് രവി കുറിച്ചു.

നവാഗതനായ ഡിമല്‍ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡാന്‍സറിന്റെ വേഷത്തിലാണ് ഷെയ്ന്‍ എത്തുന്നത്. ഫോര്‍ട്ട് കൊച്ചി- മട്ടാഞ്ചേരി ഭാഗത്തു ജീവിക്കുന്ന ഒരു പിടി ആളുകളുടേയും അവരുടെ ഇടയിലെ സങ്കീര്‍ണമായ ബന്ധങ്ങളുടെയും അവരുടെ ദൈനം ദിന ജീവിതത്തിലെ അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങളുടേയും കഥയാണ് ഈ ചിത്രം പറയുന്നത്. മാജിക് മൗണ്ടെയിന്‍ സിനിമാസിന്റെ ബാനറില്‍ അന്‍വര്‍ റഷീദും മോനിഷ രാജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. “എ ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ്” എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്. ഹിമിക ബോസാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍ എന്നിവരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം സുരേഷ് രാജന്‍.