മാമുക്കോയയെ കാണാന്‍ എന്തുകൊണ്ടാണ് പ്രമുഖര്‍ എത്താതിരുന്നത്? വിമര്‍ശനത്തിന് മറുപടിയുമായി രഘുനാഥ് പലേരി

മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന ആക്ഷേപം സജീവമായിരിക്കെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി രഘുനാഥ് പലേരി. മാമുക്കോയ മലപ്പുറത്തുകാരന്‍ ആയതു കൊണ്ടാണോ പ്രമുഖര്‍ എത്താതിരുന്നതെന്ന ചോദ്യത്തിന് ‘താങ്കളുടെ ചോദ്യം കേട്ട് കുഞ്ഞിക്കാദര്‍ ഇപ്പോ ചിരിക്കുന്നുണ്ടാവും’ എന്നാണ് രഘുനാഥ് പലേരിയുടെ മറുപടി.

‘മഴവില്‍ക്കാവടി’ എന്ന ചിത്രത്തിലെ ഒരു ഫ്രെയിം പങ്കുവെച്ച് രഘുനാഥ് പലേരി കുറിച്ച വരികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ പോസ്റ്റിന് താഴെയാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് രഘുനാഥ് പലേരി മറുപടികള്‍ കുറിച്ചത്. ജീവനറ്റ മാമുക്കോയയുടെ ശരീരം കാണാന്‍ ബുദ്ധിമുട്ടുണ്ട് എന്നാണ് രഘുനാഥ് വ്യക്തമാക്കിയത്.

”രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ചങ്ങാതിയുടെ മകളുടെ വിവാഹത്തിന് പോയപ്പോഴാണ് ശ്രീ മാമുക്കോയയെ ഞാന്‍ വീണ്ടും കാണുന്നത്. കുറേ നേരം കയ്യില്‍ പിടിച്ചുള്ള ആ സംസാരത്തിനിടയില്‍ കയ്യിലേക്കിട്ടു തന്ന സ്‌നേഹച്ചൂട് അവിടെ തന്നെ ഉള്ളതു കൊണ്ട് കിടക്കുന്ന അദ്ദേഹത്തെ കാണാന്‍ ഞാനും ചെന്നില്ല. ചെന്നാല്‍ ഞാന്‍ കരയും. എനിക്കെന്തോ കരയാന്‍ ഇപ്പോള്‍ തീരെ ഇഷ്ടമില്ല” എന്നാണ് രഘുനാഥ് പലേരി പറയുന്നത്.

‘കാണാന്‍ പോയിരുന്നോ’ എന്നുള്ള മറ്റൊരു ആരാധകന്റെ ചോദ്യത്തിനും രഘുനാഥ് പലേരി തന്റെ മാനസിക നില വിവരിച്ചു. ‘ഇല്ല സങ്കടം വരും’ എന്നാണ് അദ്ദേഹത്തിന്റെ മറുപടി.

രഘുനാഥ് പലേരിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

മഴവില്‍ക്കാവടിയാടി രസിച്ച് ഇഷ്ടംപോലെ മഴവില്ലുകളെ പോക്കറ്റടിച്ചു നടന്ന എന്റെ പ്രിയ കുഞ്ഞിക്കാദറിനെ, ഒപ്പം നടന്ന പഴയ ഫുള്‍ പോക്കറ്റടി ടീം ഇന്നലെ വന്ന് പോക്കറ്റടിച്ചോണ്ടുപോയി. മനസ്സില്‍ ഹരിശ്രീ കുറിച്ച എത്രയോ കഥാപാത്രങ്ങള്‍ സ്വത്വം നഷ്ടപ്പെട്ട വേദനയോടെ കണ്ണ് തുടക്കുന്നു.

ആ കണ്ണീര്‍തുള്ളികളാവും. യാ മത്താ…. യാ സത്താ… യാ… ഹൂദെന്ന് പറഞ്ഞോണ്ട് ഇനി മഴയായി പെയ്യുക. ഇനി പെയ്യാനിരിക്കുന്ന സകല മഴയും ഞാന്‍ നനയും. അതില്‍ ഒരു കുഞ്ഞിക്കാദര്‍ സ്പര്‍ശമുണ്ടാകും…