പെപ്സിയെന്ന് കരുതി മണ്ണെണ്ണ കുടിച്ചു.., നാല് മണിക്കൂര്‍ ബോധമില്ലാതെ ആശുപത്രിയില്‍.., ഒരു പ്രതീക്ഷയുമില്ലെന്ന് ഡോക്ടര്‍മാര്‍; അനുഭവം പങ്കുവെച്ച് നടി

പ്രണവ് ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് റേച്ചല്‍ ഡേവിഡ്. ഇപ്പോഴിതാ റേച്ചലിന്റെ പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. സുരേഷ് ഗോപി നായകനായ കാവല്‍ ആണ് റേച്ചലിന്റെ പുതിയ സിനിമ. തന്റെ പുതിയ സിനിമയുടെ റിലീസിന് മുമ്പായി റേച്ചല്‍ നല്‍കിയ അഭിമുഖം ശ്രദ്ധ നേടുകയാണ്. തന്റെ കുട്ടിക്കാലത്തുണ്ടായ ഒരു അനുഭവമാണ് താരം പങ്കുവെക്കുന്നത്. കുട്ടിക്കാലത്ത് അറിയാതെ മണ്ണെണ്ണ കുടിച്ചതിനെക്കുറിച്ചായിരുന്നു താരം മനസ് തുറന്നത്. അത്ഭുതകരമായി താന്‍ തിരിച്ചുവരികയായിരുന്നുവെന്നും റേച്ചല്‍ പറയുന്നു.
താരത്തിന്റ വാക്കുകള്‍

ചെറുപ്പത്തില്‍, എനിക്ക് ഒന്നര വയസുള്ള സമയത്തായിരുന്നു സംഭവം. എനിക്ക് ഓര്‍മ്മയില്ല. പക്ഷെ ഈ സംഭവം മമ്മി എപ്പോഴും പറയാറുണ്ട്. ലോകകപ്പിന്റെ സമയമാണ്. അന്ന് പപ്പയ്ക്ക് പെപ്‌സി കുടിക്കുന്ന ശീലമുണ്ടായിരുന്നു. എനിക്കും തരുമായിരുന്നു. അങ്ങനെ എനിക്ക് അതിന്റെ രുചി പരിചിതമായിരുന്നു. നീല നിറത്തിലുള്ള പെപ്‌സിയായിരുന്നു അന്ന് കിട്ടിയിരുന്നത്.

ഒരു ദിവസം അടുക്കളയിലേക്ക് ചെന്ന് പെപ്‌സി ബോട്ടില്‍ എടുത്തു കുടിച്ചു. പക്ഷെ അത് മണ്ണെണ്ണയായിരുന്നു. പെപ്‌സിയുടെ ബോട്ടിലില്‍ മണ്ണെണ്ണ ഒഴിച്ച് വച്ചിരിക്കുകയായിരുന്നു. എന്റെ ബോധം പോയി. ആകെ പ്രശ്‌നമായി. അന്നത്തെ സമയത്ത് ഫോണൊന്നുമുണ്ടായിരുന്നില്ല. എന്റെ അമ്മയാകട്ടെ എന്റെ അനിയത്തിയെ ഗര്‍ഭം ധരിച്ചിരുന്ന സമയമാണ്.

വീട്ടില്‍ ആരുമില്ലായിരുന്നു. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു അമ്മ. അത് വഴി ബൈക്കില്‍ പോവുകയായിരുന്ന ആരോടോ സഹായം ചോദിച്ച് അങ്ങനെ അടുത്തുള്ള നഴ്‌സിംഗ് ഹോമിലെത്തിച്ചു. പക്ഷെ അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റുമായിരുന്നില്ല. എങ്ങനെയോ അമ്മ അയല്‍ക്കാരുമായി ബന്ധപ്പെട്ടു. ഇതാണ് സംഭവിച്ചതെന്ന് ബന്ധുക്കളെ ആരെയെങ്കിലും അറിയിക്കാന്‍ ആവശ്യപ്പപെട്ടു. വിവരം അറിഞ്ഞതും ഡാഡിയും അങ്കിളും ആന്റിയുമൊക്കെ ഓടിയെത്തി. എന്നെ ആശുപത്രിയില്‍ കൊണ്ടു പോയി. ഞങ്ങള്‍ പരാമവധി ശ്രമിക്കാം പക്ഷെ ഈ കുട്ടി രക്ഷപ്പെടും എന്ന കാര്യത്തില്‍ ഒരു പ്രതീക്ഷയുമില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. അത്രയും മണ്ണെണ്ണ ശ്വാസകോശത്തെ ബാധിച്ചിരുന്നു. നാല് മണിക്കൂര്‍ ഐസിയുവില്‍ കിടന്നിട്ടും എനിക്ക് ബോധം വന്നില്ല. ശരിക്കും പ്രാര്‍ത്ഥനയാണ് എന്നെ തിരിച്ചു കൊണ്ടു വന്നത്. ശരിക്കും ഒരു അത്ഭുതമാണ്.