പത്തൊൻപത് ദിവസങ്ങൾ മാത്രമാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; എന്നെ ശാരീരികമായി പീഡിപ്പിക്കുമായിരുന്നു: രചന നാരായണൻകുട്ടി

മറിമായം എന്ന പ്രോഗ്രാമിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് രചന നാരായണൻകുട്ടി. പിന്നീട് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ആമേൻ’ എന്ന ചിത്രത്തിൽ ഒരു മികച്ച വേഷത്തിലൂടെ സിനിമയിൽ സജീവമാവാൻ തുടങ്ങിയ രചന മികച്ച നർത്തകി കൂടിയാണ്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ആറാട്ട്’ എന്ന ചിത്രത്തിലും രചന ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു.

ഇപ്പോഴിതാ ആറാട്ട് സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ചും തന്റെ വിവാഹമോചനത്തെ കുറിച്ചും സംസാരിക്കുകയാണ് രചന. വെറും പത്തൊൻപത് ദിവസങ്ങൾ മാത്രമാണ് വിവാഹജീവിതം നീണ്ടുനിന്നതെന്നും ശാരീരികമായും മാനസികമായും മുൻ ഭർത്താവ് പീഡിപ്പിച്ചിരുന്നെന്നും രചന പറയുന്നു.

“ഞാൻ സെപറേറ്റഡ് ആയ വ്യക്തിയാണ്. അത് കഴിഞ്ഞിട്ട് പത്ത് വർഷമായി. അതിന് ശേഷമാണ് ഞാൻ അഭിനയിക്കാൻ വന്നതും. പത്ത് വർഷം കഴിഞ്ഞിട്ടും വെറും പത്തൊൻപത് ദിവസത്തിനുള്ളിൽ രചനയുടെ വിവാഹം മുടങ്ങി, പിരിഞ്ഞു എന്നൊക്കെ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വരും. നമ്മൾ അതൊക്കെ കഴിഞ്ഞ് ഒരുപാട് കടമ്പകൾ കടന്ന് മുന്നോട്ട് വന്ന് പുതിയൊരു വേ ഓഫ് ലൈഫ് നോക്കുകയാണ്.

പത്തൊൻപത് ദിവസങ്ങൾ മാത്രമാണ് ഞങ്ങൾ ഭാര്യാ ഭർത്താക്കൻമാരായി കഴിഞ്ഞത്. 2012 ൽ തന്നെ വിവാഹമോചനം നേടി. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു എന്ന തന്റെ വാദം കോടതി അം​ഗീകരിക്കുകയായിരുന്നു. പിന്നീടാണ് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നത്.

അതൊക്കെ കഴിഞ്ഞു. ഇപ്പോൾ ഒരു കുഴപ്പവുമില്ല. ഇപ്പോഴെനിക്ക് ഡിപ്രഷൻ എന്ന വാക്ക് തന്നെ അറിയില്ല. ആരാധകരായ ഒരുപാട് പേർ വിളക്കാറുണ്ട്. അവരോട് സംസാരിക്കാൻ സമയം കണ്ടെത്താറുണ്ട്. ആറാട്ട് കഴിഞ്ഞതിന് ശേഷം ഒരുപാട് പേരുടെ സ്നേഹം കൂടുതൽ കിട്ടാൻ തുടങ്ങി.

നമ്മൾ ചെയ്യുന്ന ക്യാരക്ടറിനോടാണ് അവർക്കിഷ്ടം. നമുക്കെല്ലാം ലാലേട്ടനോടും മമ്മൂക്കയോടും ഇഷ്ടം തോന്നാനുള്ള കാരണം ചെറുപ്പം തൊട്ടേ കണ്ട് അവർ ചെയ്ത കഥാപാത്രങ്ങളോടുള്ള ഇഷ്ടമാണ്. അത് തന്നെയാണ് ഇപ്പോൾ എന്നോടും ഉള്ളത്. അതിൽ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ആ ഇഷ്ടം താൻ മനസിൽ വെക്കും.” എന്നാണ് മുൻപൊരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രചന പറഞ്ഞത്.