മമ്മൂട്ടിയുടെ കഥാപാത്രം ഗേയാണെന്ന് വരെ കണ്ടുപിടിച്ചവർ, പക്ഷേ അത് മാത്രം ശ്രദ്ധിച്ചില്ല ; തുറന്നു പറഞ്ഞ് തിരക്കഥാകൃത്ത്

പുതുമുഖ സംവിധായികയായ റത്തീന മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പുഴു കഴിഞ്ഞ ദിവസമാണ് റീലിസ് ചെയ്യ്തത്. വ്യക്തമായ രാഷ്ട്രീയം പറയുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം റീലിസാകുന്നതിനു മുൻപ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം ഗേ ആണെന്നും പീഡോഫൈൽ ആണെന്നുമുള്ള ചർച്ചകൾ ഉയർന്നിരുന്നു.

അടിമുടി ജാതീയത നിലനിൽക്കുന്ന ഇന്ത്യയിൽ നെഗറ്റിവിറ്റി എന്ന് പറയുന്നത് ജാതി ബോധമാണ് എന്നത് ആരുടെയും ഭാവനയിൽ പോലും വന്നില്ലെന്ന് പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഹർഷാദ്. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം തുറന്നു പറഞ്ഞത്. ടീസർ പുറത്ത് വന്നപ്പോൾ തന്നെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പറ്റി നിരവധി വ്യാഖ്യാനങ്ങളാണ് പുറത്ത് വന്നത്.

‘ഫസ്റ്റ് ടീസർ പുറത്തിറങ്ങിയപ്പോൾ മമ്മൂട്ടിയുടെ നെഗറ്റീവ് കഥാപാത്രം ചിത്രത്തിന്റെ ഹൈപ്പ് കൂട്ടി. ടോക്സിക് പേരന്റിങ് ആണെന്നും കുട്ടിയുടെ കൈയൊക്കെ പിടിക്കുന്നത് കണ്ടിട്ട് ഇന്റർപ്രറ്റ് ചെയ്തിട്ട് പീഡോഫീലിയ ആണെന്ന കണ്ടുപിടുത്തങ്ങളൊക്കെ വന്നു. പല സ്ഥലത്തും മമ്മൂട്ടി ഗേ കഥാപാത്രം ആണെന്നും വന്നു. എന്നു വെച്ചാൽ നെഗറ്റീവ് എന്ന് പറഞ്ഞാൽ എന്തൊക്കെയാവാം എന്നുള്ളതിന്റെ ഓരോരുത്തരുടെ ഭാവനകളാണ് വരുന്നത്. നെഗറ്റീവ് ആണെന്ന് നേരത്തെ തന്നെ എല്ലാവരും ഉറപ്പിച്ചതാണല്ലോ. അതിന് ശേഷം ഈ മൂന്നോ നാലോ കാറ്റഗറികളിലാണ് ചർച്ചകൾ മൊത്തം നടന്നത്. അടിമുടി ജാതീയത നിലനിൽക്കുന്ന ഇന്ത്യയിൽ (ജാതീയതയാണല്ലോ ഇവിടുത്തെ ബേസിക് സ്ട്രക്ചർ) നെഗറ്റിവിറ്റി എന്ന് പറയുന്നത് ജാതി ബോധമാണ് എന്നത് ഭാവനയിൽ പോലും ആരിലും വന്നില്ല.

അത് സിനിമ ഇറങ്ങിയപ്പോഴാണ് മനസ്സിലായത്. ആരുടെയും ഇമേജിനേഷനിൽ പോലും നെഗറ്റീവ് എന്നാൽ ജാതി ബോധമാണെന്ന് വന്നിട്ടില്ല. ഞാൻ കണ്ടിട്ടില്ല, ഏറ്റവും കുറഞ്ഞത്,’ എന്നും ഹർഷാദ് പറഞ്ഞു. ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറുമെല്ലാം വലിയ സ്വീകാര്യതയാണ് നേടിയിരുന്നത്. ‘ഉണ്ട കഴിഞ്ഞപ്പോൾ രണ്ട് തരം പ്രതികരണങ്ങളാണ് പൊതുവേ വന്നത്. ഒന്ന് മമ്മൂട്ടി എന്ന നടനെ കുറച്ച് കാലം മുമ്പ് വരെ കാണാത്ത ഗെറ്റപ്പിൽ കണ്ടതിലെ ആഹ്ലാദമൊക്കെയാണ് പ്രേക്ഷകർക്കുണ്ടായിരുന്നത്. മമ്മൂട്ടി പണ്ടും അത്തരത്തിലുള്ള വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഉണ്ട ഇറങ്ങുന്നതിനും കുറച്ച് കാലം മുമ്പ് വരെ അത്തരത്തിലൊരു വേഷത്തിൽ മമ്മൂട്ടിയെ കണ്ടിരുന്നില്ല. അതിന്റെ ഒരു സുഖം ഉണ്ടയുടെ റിസപ്ഷന് പിന്നിലുണ്ടായിരുന്നു. രണ്ടാമത് കേരളം ആഘോഷിച്ചത് ലുക്മാന്റെ കാരക്ടറിന്റെ റെപ്രസന്റേഷനും അതിന്റെ വേദനകളുമാണ്. അതൊന്നുമല്ലായിരുന്നു ഞാൻ ഉദ്ദേശിച്ചിരുന്നത്. നമ്മൾ ഉദ്ദേശിച്ച രൂപത്തിൽ തന്നെ ജനങ്ങൾ സ്വീകരിക്കണമെന്ന് വാശിപിടിക്കാനും പറ്റില്ല. ഭയങ്കര സട്ടിലായിട്ടാണ് ഉണ്ടയിൽ കാര്യങ്ങൾ പറയാൻ ശ്രമിച്ചത്.നമ്മള് വലിയ ഒരു ജനസമൂഹത്തിന്റെ ഇടയിൽ നിന്നിട്ടാണ് ഇത് പറയുന്നത്. എനിക്ക് എന്റെ ശബ്ദത്തിന്റെ വോള്യം കുട്ടണമെന്ന് തോന്നി, ഇത് കേൾക്കുന്നില്ലായെന്ന് തോന്നി. എന്റെയൊരു സംശയമാണിത്, ശരിയാകാം, തെറ്റാകാം. അങ്ങനെയാണ് പുഴുവിൽ ഞാൻ ശബ്ദം കൂട്ടിവെച്ചത്. എനിക്ക് ഇപ്പോഴും അത് കേൾക്കുന്നില്ലായെന്ന് തോന്നുകയാണ്,’അദ്ദേഹം കൂട്ടിച്ചേർത്തു.