മൂന്ന് ദിവസം മുമ്പ് വരെ എന്റെ സിനിമയില്‍ അഭിനയിച്ച ആളാണ്, എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ആരോടെങ്കിലും പറയണ്ടേ: ബാദുഷ

നടന്‍ രമേശ് വലിയശാലയുടെ മരണത്തില്‍ ദുഖം അറിയിച്ച് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍.എം ബാദുഷ. മൂന്ന് ദിവസം മുമ്പ് വരെ തന്റെ ‘വരാല്‍’ എന്ന സിനിമയില്‍ അഭിനയിച്ച ആളാണ് രമേശ് എന്ന് ബാദുഷ പറയുന്നു. രമേശിന് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റിന് കമന്റായാണ് ബാദുഷ ഇത് കുറിച്ചത്.

ഇന്ന് പുലര്‍ച്ചയാണ് രമേശ് വലിയശാലയെ തിരുവനന്തപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ”പ്രശ്‌നങ്ങള്‍ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തില്‍ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികള്‍” എന്നാണ് ബാദുഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

”ബാദുക്കാ… അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവര്‍ ഒളിച്ചോടുമോ? പ്രണാമം…..” എന്ന കമന്റിന് മറുപടിയായാണ് തന്റെ സിനിമയില്‍ അഭിനയിച്ചിരുന്ന കാര്യം ബാദുഷ പറഞ്ഞത്. ”മൂന്ന് ദിവസം മുമ്പ് വരെ എന്റെ വരാല്‍ എന്ന സിനിമയില്‍ അഭിനയിച്ച ആളാണ് അയാള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ആരോടെങ്കിലും പറയണ്ടെ” എന്നാണ് ബാദുഷ കുറിച്ചത്. ബാദുഷയുടെ പോസ്റ്റിന് കമന്റുമായി നടി ഉമ നായറും എത്തിയിട്ടുണ്ട്.

”ബാദുക്ക പ്രശ്‌നങ്ങള്‍ എന്താണെന്ന് അറിയില്ല ഒന്ന് മാത്രം പറയട്ടെ … ആരോട് ആണ് എല്ലാം വിശ്വസിച്ചു പറയേണ്ടത്.. കേള്‍ക്കുന്നവര്‍ ചിലപ്പോള്‍ ആ സമയം കേട്ട് നില്‍ക്കും പിന്നെ അതിനെ വിമര്‍ശിക്കാം പരിഹസിക്കാം കുറ്റപെടുത്താം അങ്ങനെ ഒരുപാട്….ഈ കാലത്ത് മനസു നിറഞ്ഞു കൂടെ നിന്ന് സഹായിക്കുന്നവര്‍ വളരെ അപ്പൂര്‍വം അത് നമ്മുടെ മുന്നില്‍ ചില ഭാഗ്യമുള്ള സമയത്ത് മാത്രം എത്തിപെടു… അതുകൊണ്ടാകും ഒന്നും പറയാതെ പോയത്.. ഈ സമയത്തു ഇങ്ങനെ പറഞ്ഞത് നിലവില്‍ ഇതുപോലെ ഒരുപാട് സങ്കര്‍ഷം അനുഭവിക്കുന്നവര്‍ ഉണ്ട്..” എന്നാണ് നടിയുടെ കമന്റ്.

Read more