'അനിയത്തിപ്രാവിൻറെ ക്ലൈമാക്സ് ഇങ്ങനെ ആയിരുന്നില്ല';നിർമ്മാതാവ്

റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന റൊമാൻ്‍റിക് സിനിമയാണ് അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബൻ-ശാലിനി കൂട്ടുകെട്ടില്‍ വന്ന സിനിമ തിയ്യേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്‌സിൽ ഉണ്ടായ രസകരമായ അനുഭവങ്ങൾ പങ്കുവെച്ച് നിർമ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മാസ്റ്റർ ബിൻ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍ മനസുതുറന്നത്. സുധിയും മിനിയും കടപ്പുറത്ത് ഇരുന്ന് പിരിയുന്നതാണ് സിനിമയുടെ ക്ലൈമാക്‌സ് എന്നാണ് ഫാസില്‍ ആദ്യം തന്നോട് പറഞ്ഞത്. മലയാള സിനിമയില്‍ അതുവരെ കണ്ടതില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു ക്ലൈമാക്‌സാവും ഇതെന്നും ഫാസിൽ പറഞ്ഞു. ചിത്രത്തിലെ നായകനും നായികയും പിരിഞ്ഞ് സുഹൃത്തുക്കളായി വര്‍ഷങ്ങളോളം ജീവിക്കും.

ഇരുവരും പിരിയുന്നിടത്ത് ഒരു പാട്ടുമുണ്ട്. എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ പ്രേക്ഷകര്‍ ഇത് സ്വീകരിക്കുമോ എന്ന ആശങ്ക തനിക്കുണ്ടായിരുന്നു എന്നും സ്വര്‍ഗചിത്ര അപ്പച്ചന്‍ പറയുന്നു. അന്ന് എനിക്ക് ടെന്‍ഷനായി. അങ്ങനെ പതിനഞ്ച് ദിവസത്തോളം ഷൂട്ടിങ്ങ് നടന്നതിന് ശേഷമാണ് ക്ലൈമാക്‌സ് മാറ്റിയത്. അതും പെട്ടന്ന് ഒരു ദിവസമായിരുന്നു.

ഷൂട്ടിങ്ങ് നടക്കുന്ന  ദിവസം ബ്രേക്ക് സമയത്ത് എല്ലാവരും ഒരുമിച്ച് ഇരുന്നപ്പോൾ ഫാസിൽ പുതിയ ക്ലൈമാക്‌സ് സീന്‍ വായിച്ചുകേള്‍പ്പിച്ചു. ക്ലൈമാക്‌സ് കേട്ട് അവസാനം എന്‌റെ കണ്ണ് അറിയാതെ നിറഞ്ഞു. ആരും കുറച്ചുനേരത്തേക്ക് മിണ്ടിയില്ല. ആർക്കും ഒന്നും പറയാൻ പറ്റിയില്ല. എന്‌റെ കണ്ണുകളിലേക്ക് നോക്കിയ ഫാസിൽ പറഞ്ഞു; ‘കുട്ടാ ഹിറ്റാ കേട്ടോ’ എന്ന്.

അത് അതുപോലെ തന്നെ വന്നു. ആ ദ്യത്തെ കുറച്ച് ദിവസം വലിയ പ്രതീക്ഷകൾ തന്നില്ലങ്കിലും ചിത്രം 282 ദിവസമാണ് തിയേറ്ററുകളിൽ ഓടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.