സിനിമയിൽ പ്രതിഫലം കണക്ക് പറഞ്ഞ് വാങ്ങുന്നവരാണ് കൂടുതലും.., ആ നടനുമായി തർക്കം വരെയുണ്ടായിട്ടുണ്ട്...! നിർമ്മാതാവ്

മലയാള സിനിമയുടെ എക്കാലത്തെയും അതുല്യ പ്രതിഭയാണ് നടൻ നെടുമുടി വേണു. കഥ സംവിധാനം കുഞ്ചാക്കോ എന്ന സിനിമയിൽ നെടുമുടി വേണു അഭിനയിക്കാൻ വന്നപ്പോൾ ഉണ്ടായ തർക്കത്തെ കുറിച്ച് നിർമ്മാതാവ് മനോജ്‌ രാംസിങ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം സിനിമ മേഖലയിലെ പ്രതിഫലത്തെക്കുറിച്ച് സംസാരിച്ചത്.

നൽകുന്ന പ്രതിഫലം കുറ‍ഞ്ഞ് പോയെന്ന് പരാതി പറയുന്നവരാണ് മിക്കവരും. എന്നാൽ അതിൽ നിന്ന് തനിക്ക് വ്യത്യസ്തരായി തോന്നിയത് രണ്ട് പേരെയാണ് ഒന്ന് നെടുമുടി വേണുവും മറ്റൊന്ന് ശ്രീനിവാസനും. താൻ നിർമ്മിച്ച കഥ സംവിധാനം കുഞ്ചാക്കോ എന്ന ചിത്രത്തിൽ നെടുമുടി വേണു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പതിനഞ്ച് ദിവസമായിരുന്നു ഷൂട്ടിങ്ങ്.

ഇടയ്ക്കിടയ്ക്ക് താൻ അദ്ദേഹത്തിന് പണം നൽകിയിരുന്നെങ്കിലും സിനിമയുടെ പാക്കപ്പിന്റെ അന്നാണ് അദ്ദേഹത്തിന്റെ പ്രതിഫലത്തെക്കുറിച്ച് താൻ നേരിട്ട് സംസാരിക്കുന്നത്. അന്ന് അദ്ദേഹം എത്രരൂപ തനിക്ക് അയച്ചു എന്നാണ് ആദ്യം ചോദിച്ചത്. മൂന്ന് ലക്ഷമെന്ന് താൻ മറുപടി പറഞ്ഞപ്പോൾ,  ഇനി തനിക്ക് രണ്ട് ലക്ഷം രൂപ കൂടി മതി എന്നാണ് അദ്ദേഹം പറഞ്ഞത്. അന്ന് അദ്ദേഹം വാങ്ങിയിരുന്ന പ്രതിഫലം അതിൽ കൂടുതലായിരുന്നുവെന്നും മനോജ് പറഞ്ഞു.

ഷൂട്ടിങ്ങും, ഡബ്ബിങ്ങും കഴിഞ്ഞ് അദ്ദേഹത്തിന് ബാക്കി പണം നൽകിയപ്പോൾ ഇത് വേണ്ടയിരുന്നെന്നാണ് അദ്ദേഹം പറഞ്ഞതെന്നും മനോജ് പറയുന്നു. പണത്തിന് കണക്ക് പറയുന്ന കൂട്ടത്തിലല്ല അദ്ദേഹം. ശ്രീനിവാസനും അങ്ങനെ തന്നെയാണ്. അദ്ദേഹം അഭിനയത്തിലേയ്ക്ക്  വന്ന സമയത്ത് വളരെ തുച്ഛമായ വരുമാനമായിരുന്നു ലഭിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.