ലിവര്‍ കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ട് അഞ്ച് വര്‍ഷം, പുഴുവില്‍ അഭിനയിച്ചു വന്ന ശേഷം വേണുച്ചേട്ടന്‍ ആശുപത്രിയിലായി, ശൂന്യത തോന്നുന്നു: എം. രഞ്ജിത്ത്

ഇനി വേണുച്ചേട്ടനില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് നിര്‍മ്മാതാവ് എം രഞ്ജിത്ത്. ലിവറില്‍ കാന്‍സറായിരുന്നു, അഞ്ചു വര്‍ഷമായി അറിഞ്ഞിട്ട്. തുടക്കത്തില്‍ ചികിത്സിച്ചതിനാല്‍ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. പുഴു എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും നിര്‍മ്മാതാവ് പറയുന്നു.

പത്തു ദിവസം മുമ്പാണ് തങ്ങള്‍ തമ്മില്‍ അവസാനം സംസാരിച്ചത്. അദ്ദേത്തിന്റെ അസുഖത്തെ കുറിച്ച് സുഹൃത്തുക്കള്‍ക്കെല്ലാം അറിയാമായിരുന്നു. ലിവറില്‍ കാന്‍സറായിരുന്നു. അതിന്റെ ചികിത്സകള്‍ നടക്കുന്നുണ്ടായിരുന്നു. അഞ്ച് വര്‍ഷമായി രോഗം അറിഞ്ഞിട്ട്. തുടക്കത്തില്‍ തന്നെ ചികിത്സിച്ച്, പിന്നീട് കുഴപ്പങ്ങളില്ലായിരുന്നു.

ചെറിയ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നെങ്കിലും അഭിനയവും കുടുംബജീവിതവുമൊക്കെയായി അദ്ദേഹം അതിനെ മറികടക്കുകയായിരുന്നു. അങ്ങനെ പൊയ്‌ക്കൊണ്ടിരിക്കെയാണ് അസുഖം വീണ്ടും കൂടിയത്. ശരീരം ഡൗണ്‍ ആയി. സ്‌ട്രെയ്ന്‍ കൂടി. പുഴു എന്ന സിനിമയില്‍ അഭിനയിച്ചു വന്ന ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തന്റെ ആദ്യസിനിമ ‘മുഖച്ചിത്ര’ത്തില്‍ വേണുച്ചേട്ടനുണ്ടായിരുന്നു. ഇപ്പോള്‍ 30 വര്‍ഷമായി. അന്നു മുതല്‍ തുടങ്ങിയ അടുപ്പമാണ്. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും സ്‌നേഹത്തോടെ ഇടപെടുന്നതാണ് അദ്ദേഹത്തിന്റെ രീതി. വേണുച്ചേട്ടന്റെ സൗഹൃദം വളരെ ആഴത്തിലാണ്. സിനിമാമേഖലയില്‍ അദ്ദേഹത്തിനു ശത്രുക്കളില്ല. അത്രമാത്രം വലിയ സൗഹൃദവലയത്തിന്റെ ഉടമയാണ്.

Read more

വര്‍ഷങ്ങള്‍ക്കു മുമ്പ് താന്‍ ‘ശ്രീ ഗുരുവായൂരപ്പന്‍’ എന്ന സീരിയലിനു വേണ്ടി വേണുച്ചേട്ടനെ സമീപിച്ചു. അദ്ദേഹത്തിന് സിനിമയില്‍ തിരക്കോടു തിരക്കുള്ള സമയമാണ്. പക്ഷേ, അദ്ദേഹം ആ വേഷം ഏറ്റെടുത്തു. അത്ര വലിയ മനുഷ്യനും മനസുമായിരുന്നു. ഇപ്പോള്‍ ആകെ ഒരു ശൂന്യത തോന്നുന്നു. ഇനി വേണുച്ചേട്ടനില്ലെന്നു വിശ്വസിക്കുവാനാകുന്നില്ല എന്നാണ് എം രഞ്ജിത്ത് പറയുന്നത്.