മമ്മൂക്ക കാണിക്കുന്ന ശ്രദ്ധയ്ക്ക് സല്യൂട്ട്; നടനോട് ആദരവ് തോന്നുന്നുവെന്ന് ബാദുഷ

സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്നുവെന്ന വാര്‍ത്ത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ജനങ്ങളുടെ പണം മുടക്കി തനിക്ക് ആദരവ് വേണ്ടെന്നുള്ള മമ്മൂട്ടിയുടെ നിലപാടും ശ്രദ്ധേയമാവുകയാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഈ നിലപാടിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നിര്‍മാതാവ് ബാദുഷ. താന്‍ ഇന്ന് മമ്മൂട്ടിയുടെ വീട്ടില്‍ പോയി സംസാരിച്ചു കൊണ്ടിരിക്കവെയാണ് മന്ത്രി സജി ചെറിയാന്‍ അദ്ദേഹത്തെ വിളിച്ചതെന്നും മമ്മൂട്ടിയുടെ പ്രതികരണം കേട്ടപ്പോള്‍ അദ്ദേഹത്തോട് ബഹുമാനം തോന്നിയെന്നും ബാദുഷ പറയുന്നു.

ബാദുഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഇന്ന് മനസിന് ഏറെ കുളിര്‍മയും സന്തോഷവും നല്‍കുന്ന ഒരു സംഭവമുണ്ടായി. ഞാനും ആന്റോ ചേട്ടനും ( ആന്റോ ജോസഫ് ) പതിവു പോലെ വൈകിട്ട് മമ്മുക്കയുടെ വീട്ടില്‍ പോയി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മമ്മുക്കയ്ക്ക് ഒരു ഫോണ്‍ വിളി എത്തുന്നത്. ഫോണിന്റെ അങ്ങേ തലയ്ക്കല്‍ ബഹുമാനപ്പെട്ട സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ സാര്‍ ആയിരുന്നു അത്. മമ്മുക്ക സിനിമയില്‍ എത്തിയതിന്റെ 50-ാം വര്‍ഷത്തില്‍ സര്‍ക്കാര്‍ വലിയ ഒരു ആദരവ് നല്‍കുന്നത് സംബസിച്ച് പറയാനായിരുന്നു മന്ത്രി വിളിച്ചത്. എന്നാല്‍ മമ്മൂട്ടിയുടെ മറുപടിയാണ് എന്നെ സന്തോഷവാനാക്കിയത്.

ജനങ്ങളുടെ പണം മുടക്കിയുള്ള വലിയ ആദരവ് എനിക്കു വേണ്ട, നിങ്ങള്‍ തീരുമാനിച്ച സ്ഥിതിക്ക് വളരെ ലളിതമായ രീതിയില്‍ സ്വീകരിക്കാം എന്നായിരുന്നു മറുപടി. ഈ കൊവിഡ് കാലത്ത് മമ്മൂക്ക കാണിക്കുന്ന ശ്രദ്ധയില്‍ അദ്ദേഹത്തോട് വലിയ ആദരവ് തോന്നുന്നു. മമ്മുക്കയ്ക്ക് സല്യൂട്ട്.

ഈ മാസം ആറിനാണ് മമ്മൂട്ടി സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്. മമ്മൂട്ടി ആദ്യം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ റിലീസ് ചെയ്യപ്പെട്ടത് 1971 ഓഗസ്റ്റ് ആറിനാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകരും സിനിമാപ്രവര്‍ത്തകരുമാണ് തങ്ങളുടെ പ്രിയതാരത്തിന് ആശംസകള്‍ നേര്‍ന്നതും തങ്ങളുടെ മമ്മൂട്ടി അനുഭവങ്ങള്‍ പങ്കുവച്ചതും.