ദാസേട്ടൻ എന്നോട് ഇറങ്ങി പോവാൻ പറഞ്ഞിട്ടുണ്ട്, എന്നാൽ ആ കാരണം കൊണ്ടല്ല എം. ജി ശ്രീകുമാർ എന്റെ ചിത്രങ്ങളിൽ പാടുന്നത്: പ്രിയദർശൻ

മലയാളത്തിലെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. പ്രിയദർശൻ സിനിമകളിലെ ഗാനങ്ങളുടെ ചിത്രീകരണവും ശ്രദ്ധേയമാണ്. സംഗീതത്തിന് വലിയ പ്രാധാന്യം നൽകുന്ന സംവിധായകരിൽ മുൻപന്തിയിലാണ് പ്രിയദർശന്റെ സ്ഥാനം.

പ്രിയദർശൻ സിനിമകളിൽ ഏറ്റവും കൂടുതല് ഗാനമാലപിച്ചിരിക്കുന്നത് എം. ജി ശ്രീകുമാർ ആണ്. യേശുദാസ് അധികം ചിത്രങ്ങളിൽ പ്രിയദർശന് വേണ്ടി പാടിയിട്ടില്ല. ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കുകയാണ് പ്രിയദർശൻ.

ബോയിങ് ബോയിങ് സിനിമയുടെ ചിത്രീകരണ സമയത്ത് തന്നോട് യേശുദാസ് ഇറങ്ങിപ്പോവാൻ പറഞ്ഞിട്ടുണ്ടെന്നാണ് പ്രിയദർശൻ പറയുന്നത്. എന്നാൽ അത്തരമൊരു കാര്യം നടന്നത് കൊണ്ടല്ല യേശുദാസിനെ കൊണ്ട് തന്റെ സിനിമകളിൽ അധികം പാടിക്കാഞ്ഞത് എന്നും പ്രിയദർശൻ വ്യക്തമാക്കുന്നു.

“ഞാന്‍ ജനിച്ച സമയം തൊട്ട് മലയാള സിനിമയില്‍ കേള്‍ക്കുന്ന പാട്ടുകള്‍ ദാസേട്ടന്റെ പാട്ടുകളാണ്. എന്റെ ആദ്യകാല സിനിമയില്‍ അദ്ദേഹം പാടിയിട്ടുമുണ്ട്. ഇത് ചെറിയ സംഭവമാണ്. ഞാന്‍ സംവിധായകന്‍ ആണെന്ന് അറിഞ്ഞിട്ടാണോ അല്ലാതെയാണോ എന്നൊന്നും അറിയില്ല.

എന്നോട് ഇറങ്ങി പോകാന്‍ പറയുന്നു. ബോയിംഗ് ബോയിംഗ് സിനിമയുടെ സമയത്താണ്. അത് അങ്ങനെ ഒരു സംഭവമുണ്ടായി എന്നല്ലാതെ അദ്ദേഹം അങ്ങനെ ഉദ്ദേശിച്ച് ചെയ്തതൊന്നും അല്ല. അങ്ങനെ കരുതി എനിക്ക് അദ്ദേഹത്തോട് ഒന്നുമില്ല

അദ്ദേഹത്തിന്റെ മുന്നില്‍ വേറെ ആരും ഒന്നുമല്ല. യേശുദാസ് മലയാള സിനിമയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള നടനാണ്. അദ്ദേഹത്തിന്റെ മുന്നില്‍ താന്‍ വളര ചെറിയ ആളാണ്. പക്ഷെ, അതിന്റെ പുറത്തുള്ള ഒരു വൈരാഗ്യവും ഒന്നും കൊണ്ടല്ല എംജി ശ്രീകുമാറും ഞാനും ഒന്നിച്ചത്.

ലാല്‍ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് പ്രേംനസീറുമായി പ്രശ്‌നം ഉണ്ടായി, നസീര്‍ സറിനെ വേണ്ട എന്ന് വെച്ചിട്ടല്ലല്ലോ ലാലിനെ വെച്ച് സിനിമ എടുക്കുന്നത്.

അതുപോലെ തന്നെ എം ജി ശ്രീകുമാറും താനും ഒക്കെ കളിച്ചു വളര്‍ന്ന കൂട്ടുകാരയതുകൊണ്ടും അവന്റെ കഴിവ് അറിയാവുന്നതുകൊണ്ടും അവനെക്കൊണ്ട് പാടിച്ചു എന്നതാണ് സത്യം.

ചിത്രം എന്ന സിനിമ കഴിഞ്ഞപ്പോഴേക്കുമാണ് ദാസേട്ടന്‍ എന്റെ സിനിമകളില്‍ അധികം പാടാതെയായത്. അപ്പോഴേക്കും ശ്രീക്കുട്ടന്‍ വളരെ പ്രശസ്തനായ ഗായകനായി. അതായിരുന്നു സംഭവം. പക്ഷെ അധികം ആര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്. വിജയ് യേശുദാസ് ഹിന്ദിയില്‍ പാടിയ പാട്ടുകള്‍ അധികവും തന്റെ സിനിമയില്‍ ആണ് പാടിയത്.

സത്യത്തില്‍ ദാസേട്ടനുമായി ഒരു പ്രശ്‌നമുണ്ടായിട്ടല്ല അദ്ദേഹം എന്റെ സിനിമയില്‍ പാടാതിരുന്നത്. അത് കഴിഞ്ഞ് മേഘം വന്നപ്പോള്‍ ദാസേട്ടന്‍ വീണ്ടും പാടി.

മേഘത്തിന്റെ സമയത്ത് ദാസേട്ടനെ ഞാന്‍ വിളിച്ചു. ഇങ്ങനെ ഒരു സിനിമ എടുക്കുന്നുണ്ട്. ദാസേട്ടന്‍ പാടണം എന്ന് പറഞ്ഞു. അപ്പോള്‍ ദാസേട്ടന്‍ പറഞ്ഞു; അതാണല്ലോ എന്റെ ജോലി. അന്ന് അങ്ങനെ ഒരു സംഭവം നടന്നതൊന്നും ദാസേട്ടന് ഓര്‍മയില്ല. എപ്പോഴാടാ ഇത് എന്നാണ് അദ്ദേഹം ചോദിച്ചത്.” എന്നാണ് മുൻപ് കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞത്.