മലയാള സിനിമയ്ക്ക് നല്ല ചീത്തപ്പേര് ഉണ്ടായിരുന്നു, മാറ്റിയെടുത്തത് മമ്മൂട്ടിയും മോഹന്‍ലാലും: പ്രിയദര്‍ശന്‍

ഒരു കാലത്ത് മലയാള സിനിമയ്ക്കുണ്ടായിരുന്ന ചീത്തപ്പേര് മാറ്റിയത് മമ്മൂട്ടിയും മോഹന്‍ലാലുമാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. സോഫ്റ്റ് പോണ്‍ എന്നാണ് കേരളത്തിന് പുറത്ത് മലയാള സിനിമ അറിയപ്പെട്ടിരുന്നത്. അതെല്ലാം മാറി ബഹുമാനം ഉണ്ടാക്കി തന്നത് മമ്മൂട്ടിയും മോഹന്‍ലാലുമാണ് എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

‘കൊറോണ പേപ്പേഴ്‌സ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രസ്മീറ്റിനിടെയാണ് സംവിധായകന്‍ സംസാരിച്ചത്. ”മോഹന്‍ലാലും മമ്മൂട്ടിയുമെന്ന് പറയുന്നത് സത്യം പറഞ്ഞാല്‍ മലയാള സിനിമയുടെ രണ്ട് തൂണുകളാണ്. അവരില്ലാതെ മലയാള സിനിമയ്ക്ക് ഇന്നുള്ള സ്റ്റാറ്റസ് ഒരിക്കലും ഉണ്ടാകില്ലായിരുന്നു.”

”കാരണം ഒരു കാലത്ത് മലയാള സിനിമയ്ക്ക് കേരളത്തിന് പുറത്തൊക്കെ നല്ല ചീത്തപ്പേരുണ്ടായിരുന്നു. സോഫ്റ്റ് പോണ്‍ ഫിലിംസ് എന്നൊക്കെ പറയുന്ന സമയമുണ്ടായിരുന്നു. അതെല്ലാം മാറി ബഹുമാനം ഉണ്ടാക്കി തന്നതിന്റെ പൂര്‍ണ ഇത്തരവാദിത്തം ഇവര്‍ക്ക് രണ്ടുപേര്‍ക്കുമാണ്.”

”അതുകൊണ്ട് തന്നെ ഇന്നത്തെ ജനറേഷന്‍ ഉള്‍പ്പടെ അഹങ്കാരത്തടെ പറയാവുന്ന കാര്യമാണ് അവര്‍ രണ്ടു പേരും ഞങ്ങളുടെ മുന്‍ഗാമികളാണെന്ന്” എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. അതേസമയം, ഏപ്രില്‍ 6ന് ആണ് കൊറോണ പേപ്പേഴ്‌സ് എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നത്.

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ശ്രീഗണേഷിന്റേതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന് തിരക്കഥ ഒരുക്കിയിക്കുന്നതും ഫോര്‍ ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്.