കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ അത്തരം ഒരു വിമര്‍ശനം ഉണ്ടായതിന് കാരണം കേരളത്തില്‍ വായന കുറഞ്ഞതിന്റെ പ്രധാന പ്രശ്‌നമായിരിക്കാം: പ്രിയദര്‍ശന്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം നാളെ റിലീസ് ചെയ്യുകയാണ്്. മോഹന്‍ലാല്‍ നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങി നീണ്ട താരനിരയുള്ള ചിത്രം കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

കുഞ്ഞാലിമരക്കാറില്‍ എല്ലാവര്‍ക്കും മനസിലാവുന്ന ഒരു ഭാഷ എന്ന തരത്തിലാണ് കഥാപാത്രങ്ങള്‍ക്ക് ഉപയോഗിച്ചതെന്ന് വ്യക്തമാക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. കിളിചുണ്ടന്‍ മാമ്പഴത്തില്‍ ഭാഷക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനൊരു തീരുമാനം എടുത്തതെന്ന് പറഞ്ഞ അദ്ദേഹം സാക്ഷര കേരളത്തില്‍ വായന കുറഞ്ഞതു കൊണ്ടായിരിക്കാം കിളിച്ചുണ്ടന്‍ മാമ്പഴത്തിനെതിരെ അങ്ങിനെ ഒരു ആരോപണം ഉയര്‍ന്നത് എന്നും കൂട്ടിച്ചേര്‍ത്തു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ അത്തരമൊരു വിമര്‍ശനം ഉണ്ടായതിന് കാരണമായി തോന്നുന്നത് ഇന്നത്തെ സാക്ഷര കേരളത്തില്‍ വായന കുറഞ്ഞതിന്റെ പ്രധാന പ്രശ്നമായിരിക്കാം. കാരണം ഉമ്മാച്ചു, സ്മാരകശിലകള്‍ ഒന്നും വായിക്കാത്തവര്‍ക്ക് ഒരുപക്ഷേ കിളിചുണ്ടന്‍ മാമ്പഴത്തിലെ ഭാഷ മനസിലാകില്ല .

ഇത്തവണ കുഞ്ഞാലിമരക്കാറില്‍ ഭാഷ ഒന്ന് ലൈറ്റ് ആക്കിയിട്ടുണ്ട്. ഇനി ആ കുറ്റം ആരും പറയേണ്ടല്ലോ എന്ന് കരുതിയാണ് അത്. അതൊക്കെ സിനിമയുടെ ഭാഗമാണ്. കുഞ്ഞാലിമരക്കാറില്‍ ഒരു ഭാഷയായിട്ടല്ല ഉപയോഗിച്ചത്. എല്ലാവര്‍ക്കും മനസിലാകുന്ന തരത്തിലുള്ള ഒരു ഭാഷ എന്ന തരത്തിലാണ് ഉപയോഗിച്ചത്’- പ്രിയദര്‍ശന്‍ പറഞ്ഞു.