ബാഹുബലി പോലെ ഒന്നുമായിരുന്നില്ല, ഞങ്ങളുടെ എതിരാളി സ്പീല്‍ബര്‍ഗ് ആയിരുന്നു: പ്രിയദര്‍ശന്‍

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തെ കുറിച്ച് മനസ്സ് തുറന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ബജറ്റിന്റെ കാര്യത്തില്‍ തങ്ങള്‍ വളരെ സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ബാഹുബലിയെ പോലെ വലിയ ബജറ്റ് ആയിരുന്നില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. തങ്ങളുടെ അടുത്ത എതിരാളി സ്റ്റീവന്‍ സിപില്‍ബര്‍ഗ് ആയിരുന്നുവെന്നും അദ്ദേഹം ദ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘മറ്റെന്തിനെക്കാളും ബജറ്റിനെ കുറിച്ച് ഞാന്‍ സമ്മര്‍ദ്ദത്തിലായിരുന്നു. ബാഹുബലി പോലെയല്ല. അവര്‍ക്ക് വലിയ ബജറ്റും ധാരാളം സമയവും ഉണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ചെറിയ ബജറ്റായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങളുടെ അടുത്ത് എതിരാളി സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ആയിരുന്നു’.- പ്രിയദര്‍ശന്‍ വ്യക്തമാക്കി.

കാലാപാനിയുടെ ചിത്രീകരണ സമയത്ത് കാറ്റും കടല്‍ യുദ്ധങ്ങളും ഷൂട്ട് ചെയ്യാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നു. 25 വര്‍ഷത്തിന് ശേഷം എല്ലാം മാറി സിനിമ ചെയ്യാന്‍ ശരിയായ സമയമാണെന്ന് തോന്നി. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കടല്‍ യുദ്ധം കാണിക്കുന്നതില്‍ വിജയിച്ചുവെന്ന് വിശ്വസിക്കുന്നുവെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

Read more

ചിത്രം ഡിസംബര്‍ 17ന് ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രത്തിന്റെ പ്രദര്‍ശനം. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ ലഭ്യമാകും. ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ആദ്യം ഒടിടിക്ക് നല്‍കാനിരുന്ന സിനിമ നിരവധി ചര്‍ച്ചകള്‍ക്ക്  ഒടുവിലായിരുന്നു തിയേറ്ററുകളിലെത്തിയത്. 67മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സ്പെഷ്യല്‍ ഇഫക്റ്റുകള്‍, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്‌കാരങ്ങളും മരക്കാര്‍ കരസ്ഥമാക്കിയിരുന്നു.