സിനിമയുടെ മെറിറ്റിന് വേണ്ടി എന്തുവേണമെങ്കിലും ചെയ്യുമെന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ എന്ന് ചോദിച്ചു, ഗേ ആയ ഒരു നായകൻ ഇന്ന് നമ്മളെ ഞെട്ടിക്കില്ല : പൃഥ്വിരാജ്

പൃഥ്വിരാജിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘മുംബൈ പൊലീസ്’. മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലർ സിനിമകളുടെ കൂട്ടത്തിൽ മുംബൈ പൊലീസ് എന്നും മുന്നിലാണ്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. ചിത്രത്തിന്റെ ക്ലൈമാക്സ് ട്വിസ്റ്റ് കേട്ടപ്പോൾ താൻ കയ്യടിച്ചുവെന്നാണ് പൃഥ്വിരാജ് പറയുന്നത്. ​ഗേ ആയ ഒരു നായകൻ ഇന്ന് നമ്മളെ ഞെട്ടിക്കില്ലെന്നും അന്നത്തെ കാലത്ത് ആ ട്വിസ്റ്റിന് ഷോക്ക് വാല്യു ഉണ്ടായിരുന്നെന്നും പൃഥ്വിരാജ് പറയുന്നു.

ഏത് ഡയറക്ഷനിലേക്ക് സിനിമ കൊണ്ടുപോകണം, എന്താണ് സിനിമയിലെ ട്വിസ്റ്റ് എന്നതിൽ കുടങ്ങിക്കിടക്കുകയായിരുന്നും ബോബിയും സഞ്ജയും റോഷനും. കുറച്ച് മാസങ്ങൾ അങ്ങനെ പോയി. ഒരു ദിവസം രാത്രി വൈകി റോഷൻ എന്നെ വിളിച്ചു, സിനിമയുടെ മെറിറ്റിന് വേണ്ടി എന്തുവേണമെങ്കിലും ചെയ്യുമെന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ എന്ന് ചോദിച്ചു.

ഈ വാക്കുകൾ ഇപ്പോഴും മുറുകെപ്പിടിക്കുന്നുണ്ടോ എന്നും ചോദിച്ചു. തീർച്ചയായും എന്ന് ഞാൻ. സഞ്ജയും റോഷനും എന്നെ കണ്ടു. അവർ അവസാനത്തെ സീനിനെക്കുറിച്ച് എന്നോട് പറഞ്ഞു. ഞാൻ കൈയടിച്ചു. ഒരു താരം അത് ചെയ്യുന്നു എന്നത് കൊണ്ടല്ല. ഇതിനേക്കാൾ പ്രവചനാതീതമായ ഒരു ട്വിസ്റ്റ് ഒരുപക്ഷെ ഉണ്ടാകില്ല. പക്ഷെ ആ ട്വിസ്റ്റ് ഇന്ന് വർക്ക് ചെയ്യില്ല.

കാരണം ആ കാലത്ത് ആ ട്വിസ്റ്റിന് ഒരു ഷോക്ക് വാല്യു നൽകാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇന്നത് അതത്ര ഷോക്കിം​ഗ് അല്ല. ​ഗേ ആയ ഒരു നായകൻ ഇന്ന് നമ്മളെ ഞെട്ടിക്കില്ല.

മുംബൈ പൊലീസ് റിലീസ് ദിവസം അമ്മയ്ക്കൊപ്പം ദേഹയിലായിരുന്നു ഞാൻ. എന്തിന് ഇത് ചെയ്തു, ചെയ്യാൻ പാടില്ലായിരുന്നു എന്ന് പറഞ്ഞ് കൊണ്ടുള്ള മെസേജുകളും കോളുകളുമാണ് എനിക്ക് വന്നത്. പക്ഷെ രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഓർ​ഗാനിക്കായി അഭിപ്രായം മാറിയെന്നും പൃഥിരാജ് ചൂണ്ടിക്കാട്ടി. മലയാളം ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് മുംബൈ പൊലീസ്.” എന്നാണ് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞത്.