മരയ്ക്കാറും മാമാങ്കവും ലൂസിഫറിനെ കടത്തിവെട്ടും: പൃഥ്വിരാജ്

പൃഥ്വിരാജിന്റെ ആദ്യം സംവിധാന സംരംഭമായിരുന്നു മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫര്‍. മലയാള സിനിമയിലെ ഏറ്റവും വലിയ ബ്ലോക്ക് ബ്‌ളസ്റ്റര്‍ ചിത്രമെന്ന സ്ഥാനത്തേക്കാണ് പ്രേക്ഷകര്‍ ലൂസിഫറിനെ പ്രതിഷ്ടിച്ചത്. 200 കോടിയ്ക്ക് മേലെയാണ് ചിത്രം കളക്ട് ചെയ്ത്. മലയാളത്തില്‍ 200 കടക്കുന്ന ആദ്യ സിനിമയാണ് ലൂസിഫര്‍. ഈ നേട്ടം മോഹന്‍ലാലിന്റെ മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹവും മമ്മൂട്ടി ചിത്രം മാമാങ്കവും മറികടക്കുമെന്നാണ് പൃഥ്വിരാജ് പറയുന്നത്.

“മലയാള സിനിമ ഇന്നോളം കൈവയ്ക്കാത്ത മേഖലയിലേക്ക് ലൂസിഫര്‍ കടന്നു ചെന്നു എന്നതാണ് ലൂസിഫറിന്റെ ഈ വലിയ വിജയത്തിന് പിന്നില്‍. ഡിജിറ്റല്‍ റൈറ്റ്‌സിന്റെ അപാരസാധ്യതയും ലൂസിഫറിലൂടെ മലയാള സിനിമയ്ക്ക് തുറന്നുകിട്ടി. ഇത്തരത്തില്‍ ബിസിനസുകളെല്ലാം ഉപയോഗപ്പെടുത്തുന്ന അവസാന സിനിമയല്ല ലൂസിഫര്‍, ഇതൊരു കാല്‍വെയ്പ്പാണ്. അണിയറയിലൊരുങ്ങുന്ന വലിയ ചിത്രങ്ങളായ മരയ്ക്കാറും മാമാങ്കവും ലൂസിഫറിനെ കടത്തി വെട്ടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

“ദൃശ്യം എന്ന സിനിമ റിലീസ് ചെയ്തതിന് ശേഷമാണ് ഒരു മലയാള ചിത്രത്തിന് ഇത്രയേറെ കളക്ട് ചെയ്യാന്‍ കഴിയുമെന്ന തിരിച്ചറിവ് നമുക്കുണ്ടായത്.” നാനയുമായുള്ള അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു. ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അടുത്തവര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ആദ്യഭാഗത്ത് നടന്ന കഥയുടെ തുടര്‍ച്ചയും അതിനൊപ്പം ആ കഥയ്ക്ക് മുമ്പുള്ള കാര്യങ്ങളുമാണ് ചിത്രം പറയുക.