ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തിയേക്കാവുന്ന സിനിമ എടുക്കുമ്പോള്‍ ചിന്തിക്കുന്നത് ഒറ്റ കാര്യം മാത്രം:പൃഥ്വിരാജ്

പൃഥ്വിരാജ് ചിത്രം ‘കുരുതി’ മുന്നോട്ടു വയ്ക്കുന്നത് സംഘപരിവാര്‍ അനുകൂല രാഷ്ട്രീയമാണ് എന്ന വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. വലിയ ചര്‍ച്ചകള്‍ക്കാണ് ചിത്രം തുടക്കം കുറിച്ചിരിക്കുന്നത്. സിനിമയുടെ കഥക്ക് പശ്ചാത്തലമാകുന്ന നിരവധി ഘടകങ്ങളില്‍ ഒന്ന് മാത്രമാണ് മതം എന്നാണ് പൃഥ്വിരാജ് പറയുന്നത്.

ഒരു കൂട്ടം ആളുകളെ കുറിച്ചാണ് കുരുതി സംസാരിക്കുന്നത്. കുരുതിയില്‍ നിന്നും മതത്തെ മാറ്റി വേറെ ഒരു കാര്യമാണ് ഉള്‍പ്പെടുത്തുന്നത് എങ്കിലും സിനിമ ഇങ്ങനെ തന്നെയായിരിക്കും. ആരാണ് ശരി ആരാണ് തെറ്റ് എന്നോ, ആരുടേതാണ് ശരിയായ മതം ആരുടേതാണ് തെറ്റായ മതം എന്നോ, അങ്ങനെയൊന്നും കുരുതി കാണിക്കുന്നില്ല.

കുറച്ച് മനുഷ്യരെയാണ് ചിത്രം കാണിക്കുന്നത്. സിനിമ പ്രേക്ഷകനോട് സംവദിക്കുകയാണ്, ചോദ്യങ്ങള്‍ ചോദിക്കുകയാണ്. പിന്നെ സെന്‍സിറ്റീവായതോ ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തിയേക്കാവുന്നതോ ആയ വിഷയങ്ങളെടുക്കുമ്പോള്‍ താന്‍ ചിന്തിക്കുന്നത് ഇങ്ങനെയാണ്, ആ സിനിമയില്‍ ഒരു പ്രൊപഗണ്ടയില്ലെങ്കില്‍ തനിക്കത് ചെയ്യാന്‍ ഒരു പ്രശ്നവുമില്ല.

കാര്യങ്ങളെ ഏറ്റവും വസ്തുനിഷ്ഠമായി സമീപിച്ച ചിത്രമാണ് കുരുതി എന്ന് പൃഥ്വിരാജ് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഓഗസ്റ്റ് 11ന് ആണ് കുരുതി ആമസോണ്‍ പ്രൈമില്‍ റിലീസായത്. മനു വാര്യര്‍ സംവിധാനം ചെയ്ത ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ആണ് നിര്‍മ്മിച്ചത്.